പെട്രോളിനും ഡീസലിനും 55 രൂപ കൂട്ടി, ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധിയും, യുദ്ധത്തിൽ പണികിട്ടിയത് പാകിസ്ഥാന്

Sunday 08 March 2026 12:13 AM IST

ഇസ്ലാമാബാദ് : ഇറാൻ - ഇസ്രയേൽ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷത്തിൽ പണി കിട്ടിയത് പാകിസ്ഥാന്, ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ വരവ് നിലച്ചതോടെ പാകിസ്ഥാനിൽ പെട്രോൾ , ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 പാകിസ്ഥഖാനി രൂപയാമ് കൂട്ടിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർദ്ധനയാണ് പാകിസ്ഥാൻ നടപ്പാക്കിയത്. വില വർദ്ധന നടപ്പിൽ വരുന്നതോടെ പാകിസ്ഥാനിലെ ഹൈസ്പീഡ് ഡീസൽ വില ലിറ്ററിന് 280.86 പാകിസ്ഥാനി രൂപയിൽ നിന്ന് 335.86 രൂപയാകും. പെട്രോൾ ലിറ്ററിന് 321.17 രൂപയായി. നിലവിൽ 266.17 രൂപയായിരുന്നു.

വെള്ളിയാഴ്ച രാത്രി അടിയന്തര വാർത്താ സമ്മേളനം വിളിച്ചാണ് പാക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്, വിദേശകാര്യ മന്ത്രി ഇഷഖ് ഘർ , ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവർ വിലവർദ്ധന പ്രഖ്യാപിച്ചത്. മാർ‌ച്ച് 7 അർദ്ധരാത്രി മുതൽ വിലവർദ്ധന പ്രാബല്യത്തിൽ വന്നു, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സാധാരണ നിലയിലെത്തിയാൽ തീരുമാനം പിൻവലിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ വില വർദ്ധിപ്പിക്കുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും വർദ്ധിക്കും. പെട്രോൾ വില വർദ്ധന രാജ്യത്തെ ബിസിനസുകളെയും കമ്പനികളെയും സാരമായി ബാധിക്കുമെന്നും ആശങ്കയുണ്ട്.