ഓപ്പറേഷൻ നാർക്കോസിൽ ഏഴ് കിലോ കഞ്ചാവ് പിടിച്ചു
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കി ആർ.പി.എഫ്. അന്യസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനുകളിൽ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തുമെന്ന സൂചനയെത്തുടർന്ന് സംയുക്ത നിരീക്ഷണം തുടങ്ങി. ഓപ്പറേഷൻ നാർക്കോസ് എന്ന് പേരിട്ടിരിക്കുന്ന സ്പെഷ്യൽഡ്രൈവിന്റെ ഭാഗമായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ഏഴുകിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളെ അറസ്റ്റുചെയ്തു. നോർത്ത് ആർ.പി.എഫ് വിനോദ് നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ കടന്നുപോകുന്ന രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മുർഷിദാബാദ് സ്വദേശികളായ സഹാബ് സർക്കാർ (26), ബാപ്പ (28) എന്നിവരാണ് അറസ്റ്റിലായത്. പ്ലാറ്റ്ഫോമിന്റെ വടക്കേയറ്റത്ത് സംശകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് ബാഗുകൾ പരിശോധിപ്പോഴാണ് കഞ്ചാവ് കണ്ടുകിട്ടിയത്. പിടിച്ചെടുത്ത കഞ്ചാവിന് 3.50 ലക്ഷം രൂപ വില കണക്കാക്കുന്നതായി ആർ.പി.എഫ് പറഞ്ഞു. ആർ.പി.എഫിന്റെ ക്രൈംപ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും എറണാകുളം നോർത്ത് ആർ.പി.എഫുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് എക്സൈസിന് കൈമാറിയത്.
ആർ.പി.എഫ് എ.എസ്.ഐ ബിജു എബ്രഹാം, ജി. ശ്രീജിത്ത്, എച്ച്.സി അബ്ദുൾ സലാം, കോൺസ്റ്റബിൾ സി.പി. ജോസഫ്, എച്ച്.സി. ശരത്ത്, കോൺസ്റ്റബിൾ സജിത്ത് രാഘവൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.