ഐ.എ.എസ് എന്നത് 'അടിമ സർവീസ്' അല്ല

Sunday 08 March 2026 2:27 AM IST

ഏതു ജനാധിപത്യ സർക്കാരും ചലിക്കുന്നത് 'രാഷ്ട്രീയ ശകട"ത്തിലാണെങ്കിലും, അതിന്റെ സ്റ്റിയറിംഗ് തിരിക്കുന്നത് ബ്യൂറോക്രസിയുടെ കൈകളാണ്. അതായത്, ഭരണം എങ്ങനെ മുന്നോട്ടു പോകണമെന്നതിന്റെ 'റൂട്ട് മാപ്പ്" ഐ.എ.എസുകാരും ഐ.പി.എസുകാരുമൊക്കെ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥവൃന്ദത്തിന്റേതാണ്. മന്ത്രിസഭ ഒരു രാഷ്ട്രീയതീരുമാനമെടുത്താലും ഉദ്ദിഷ്ടകാര്യം നടക്കണമെങ്കിൽ ചീഫ് സെക്രട്ടറി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർ വിചാരിക്കണം. അക്കാര്യംകൊണ്ടുതന്നെ, അവരെ ചൊൽപ്പടിക്കു നിർത്താനായിരിക്കും ഏത് സർക്കാരിന്റെയും ശ്രമം. ആ ചാട്ടയ്ക്കൊന്നും നിന്നുകൊടുക്കാത്തവരുമുണ്ട്. ഐ.എസുകാരെ ചട്ടംനോക്കാതെ ശിക്ഷിക്കുന്നതിനൊന്നും സംസ്ഥാന സർക്കാരിന് വകുപ്പില്ലെങ്കിലും തസ്തികമാറ്റം, സ്ഥാനമാറ്റം തുടങ്ങിയ മറിമായങ്ങളുടെ ശിക്ഷാവകാശം കൈയിലുള്ളതിനാൽ, നിയമവും ചട്ടവും നോക്കാതെ അതെടുത്ത് തലങ്ങും വിലങ്ങും പ്രയോഗിക്കുന്നതും പതിവുതന്നെ.

പക്ഷേ, ആ തോന്ന്യാസത്തിന് കഴിഞ്ഞ ദിവസം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സർക്കാരിനു കിട്ടിയത് കനത്ത പ്രഹരമാണ്. സംസ്ഥാനത്തെ ഐ.എ.എസുകാരുടെ നിയമനവും സ്ഥലംമാറ്റവും തസ്തികമാറ്റവുമൊന്നും തോന്നുംപടി പറ്റില്ലെന്നാണ് സി.എ.ടി ഉത്തരവ്. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ അധികാരമുള്ള സിവിൽ സർവീസ് ബോർഡുമായി (സി.എസ്.ബി) ആലോചിക്കാതെ ഇനി അത്തരം പരിപാടികൾ നടപ്പില്ല. കേഡർ പോസ്റ്റുകളായി വിജ്‍ഞാപനം ചെയ്യപ്പെട്ടിരിക്കുന്ന തസ്തികകളിൽ ഐ.എ.എസിന് പുറത്തുനിന്നുള്ളവരെയും, വിരമിച്ച ഐ.എ.എസുകാരെയും നിയമിക്കരുതെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. വേണ്ടപ്പെട്ടവരും ആജ്ഞാനുവർത്തികളുമായ ചിലരെ ഈ കേഡർ തസ്തികകളിൽ ചട്ടം ലംഘിച്ച് അവരോധിച്ച സർക്കാരിന് ഇതൊരു ഇരട്ട പ്രഹരം കൂടിയാണ്. കാരണം, അങ്ങനെ പ്രീതിപാത്രങ്ങളായി പ്രതിഷ്ഠിച്ചിരുന്നവരെ ഈ ഉത്തരവോടെ സർക്കാരിന് ആ കസേരകളിൽ നിന്ന് ഇറക്കിവിടേണ്ടിവരും.

കേഡർ തസ്തികകളിലെ വെള്ളംചേർക്കലിന് എതിരെ ഐ.എ.എസ് അസോസിയേഷൻ നടത്തിയ നിമയപോരാട്ടം യഥാർത്ഥത്തിൽ, അസോസിയേഷൻ പ്രസിഡന്റും നിലവിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ബി. അശോകിനെ പുകയ്ക്കാൻ സർക്കാർ നടത്തിയ ഒരു ചരടുവലിയായിരുന്നു. ഏതു സ്ഥാനത്ത് ഇരുത്തിയാലും സർക്കാരിന്റെ ചൊൽപ്പടിക്ക് കുനിഞ്ഞുകൊടുക്കാത്ത ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി. അശോക് കണ്ണിലെ കരടാകുന്നത് സ്വാഭാവികം. അതുകൊണ്ട്, അശോകിനെ അപ്രധാന ചുമതലകളിലേക്കും, സെക്രട്ടേറിയറ്റിനു പുറത്തേക്കും തുരത്താനായിരുന്നു പദ്ധതി. അതിന്റെ ഭാഗമായി അദ്ദേഹത്തെ ആദ്യം തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അദ്ധ്യക്ഷനായും കെ.ടി.ഡി.എഫ്.സി ചെയർമാനായും ഉദ്യോഗസ്ഥ ഭരണപരിഷ്കരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായൊക്കെ സർക്കാർ പന്തുതട്ടുകയായിരുന്നു. ഈ സ്ഥലംമാറ്റങ്ങൾക്കെതിരെ സ്റ്റേ സമ്പാദിച്ച ബി. അശോക്, പിന്നീടാണ് ട്രൈബ്യൂണലിനെ സമീപിച്ചതും, സുപ്രധാന ഉത്തരവ് നേടിയെടുത്തതും.

എക്സൈസ് കമ്മിഷണർ, ഐ.എം.ജി ഡയറക്ടർ ജനറൽ, 'കില" ഡയറക്ടർ ജനറൽ എന്നീ തസ്തികകൾ ഐ.എ.എസ് കേഡറിലുള്ളവയാണെന്ന് സി.എ.ടി ഉത്തരവിട്ടതോടെ, അതിനു വിരുദ്ധമായി സർക്കാർ നടത്തിയ നിയമനങ്ങളാണ് ചോദ്യംചെയ്യപ്പെട്ടത്. ഇതോടെ, ഐ.പി.എസുകാരനായ എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാറിനെ സർക്കാരിന് മാറ്റേണ്ടിവരും. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ. ജയകുമാറിനെ ഐ.എം.ഡി ഡയറ്കടർ ആക്കിയതും, ജോയ് ഇളമണിനെ 'കില" ഡയറക്ടർ ആക്കിയതും ഹർജിയിൽ ചോദ്യംചെയ്തിരുന്നു. ഇരുവരും മറ്റു കാരണങ്ങളാൽ നേരത്തേ സ്ഥാനമൊഴിഞ്ഞതുകൊണ്ട് അത്രയും ആശ്വാസം. ചുരുക്കത്തിൽ, ബി. അശോകിനെതിരെ പ്രയോഗിച്ച അസ്ത്രം, ഒടുവിൽ സർക്കാരിനു നേരെതന്നെ തിരിഞ്ഞുവന്നു! സി.എ.ടി ഉത്തരവിന് എതിരെ ഇനി ഹൈക്കോടതിയിൽ അപ്പീൽ നല്കാനാണ് സർക്കാരിന്റെ നീക്കം. കിട്ടിയത് മതിയാകാത്ത ചിലർ അങ്ങോട്ടുചെന്ന് 'കൂടുതൽ വലുത്" ചോദിച്ചുവാങ്ങുമെന്ന് കേട്ടിട്ടുണ്ട്!