ഇളപൊഴുതിൽ അമ്മയ്ക്ക് മുന്നിൽ അത്യപൂർവ അനുഷ്ഠാനങ്ങൾ
പൂജിയ്ക്കാൻ ബ്രാഹ്മണരും ദളിതരും
പാലാ: അടുത്ത ഒരാണ്ടത്തെ ഭാവി ഫലങ്ങൾ പറഞ്ഞ ഉച്ചകല്പന... കാർഷികസമൃദ്ധിക്കും പ്രകൃതിയുടെ അനുഗ്രഹത്തിനും വേണ്ടി കാളപ്പതിയിലെ തേങ്ങാ ഉടയ്ക്കൽ വഴിപാട്... ഇതെല്ലാം ഇളപൊഴുതിൽ അമ്മയ്ക്ക് മുന്നിലെ അത്യപൂർവഅനുഷ്ഠാനങ്ങൾ.
ആണ്ടിൽ മാസപൂജകളെല്ലാം ബ്രാഹ്മണരുടെ കാർമ്മികത്വത്തിൽ.... പ്രധാന ഉത്സവനാളിലെ പൂജ ദളിത് വിഭാഗക്കാർക്ക്! പാലാ നെച്ചിപ്പുഴൂരിലാണ് അത്യപൂർവ അനുഷ്ഠാനങ്ങളുള്ള ആരാധനാലായം.
ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയിരുന്ന നൂറ്റാണ്ടുകൾക്ക് മുമ്പും ജാതിമത ഭേദങ്ങളുടെ നാലമ്പലം കടന്ന് മനുഷ്യനും മനുഷ്യനും പിന്നെ ദേവിയും ഒന്നാകുന്ന പുണ്യഭൂമിയായിരുന്നു നെച്ചിപ്പുഴൂർ. ബ്രാഹ്മണനും ദളിത് വിഭാഗക്കാരനും ഒരേപോലെ പൂജ ചെയ്യുന്നതാണ് ഇവിടത്തെ വനദേവതയുടെ വരപ്രസാദം, അഭിഷ്ടവും.
നെച്ചിപ്പുഴൂർ ഇളപൊഴുതുകാവിൽ കഴിഞ്ഞദിവസം ഉത്സവത്തിൽ പങ്കെടുക്കാൻ ജാതിമത ഭേദമന്യേ നൂറുകണക്കിന് ഭക്തരാണ് എത്തിയത്.
കാനനത്തിൽ കുടികൊള്ളും
നെച്ചിപ്പുഴൂർ ഗ്രാമത്തിന്റെ നടുക്ക് ഒരേക്കറോളം വനത്തിനുള്ളിലാണ് ''പതി'' എന്നറിയപ്പെടുന്ന വനദുർഗ്ഗാക്ഷേത്രം സ്ഥിതിചെയ്യന്നത്. ഇളപൊഴുതിലമ്മ വലിയൊരു വിഭാഗം വിശ്വാസികൾക്ക് കൺകണ്ട ദൈവമാണ്.മരുത്വാൻമാർ എന്നറിയപ്പെടുന്ന വെളിച്ചപ്പാടുകളുടെ നേതൃത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ.
ഫോട്ടോ അടിക്കുറിപ്പ്:
നെച്ചിപ്പുഴൂർ ഇളപൊഴുത് വനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ മരുത്വാൻമാരുടെ നേതൃത്വത്തിൽ ഭക്തരുടെ ഗുണദോഷ വിചാരങ്ങൾ പ്രവചിക്കുന്ന മുടിവിളക്ക് നടത്തുന്നു.