ലെബനനിൽ ഇസ്രയേലിന്റെ സങ്കീർണ ദൗത്യം: 39 വർഷങ്ങൾക്ക് മുന്നേ കാണാതായ സൈനികനായി തെരച്ചിൽ, 41 മരണം
ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പുമായി ആക്രമണം ശക്തമായി തുടരുന്നതിനിടെ, 39 വർഷങ്ങൾക്ക് മുന്നേ കാണാതായ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി തെരച്ചിൽ നടത്തി ഇസ്രയേൽ. കിഴക്കൻ ബെക്കാ താഴ്‌വരയിലേക്ക് ഹെലികോപ്റ്ററുകളിലെത്തിയ ഇസ്രയേലി കമാൻഡോ സംഘം ശ്മശാന പ്രദേശത്തേക്ക് ഇറങ്ങുകയായിരുന്നു. ഇസ്രയേൽ വ്യോമസേനാ ക്യാപ്ടൻ ആയിരുന്ന റോൺ അരദിന് വേണ്ടിയായിരുന്നു സങ്കീർണ ദൗത്യം. അരദിന്റേതെന്ന് കരുതുന്ന കല്ലറ തുറക്കുന്നതിനിടെ ഹിസ്ബുള്ളയുമായി ഏറ്റുമുട്ടലുണ്ടായി. ഇസ്രയേൽ ശ്രമം പരാജയപ്പെടുത്തിയെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. മേഖലയിൽ ശക്തമായ വെടിവയ്പും വ്യോമാക്രമണങ്ങളുമുണ്ടായി. 41 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്രയേൽ സൈനികരിൽ ആളപായമില്ല. വെപ്പൺ സിസ്റ്റം ഓഫീസറായിരുന്ന അരദിനെ (28) 1986 ഒക്ടബോറിൽ ലെബനന് മുകളിലൂടെയുള്ള ദൗത്യത്തിനിടെ കാണാതാവുകയായിരുന്നു. സായുധ ഗ്രൂപ്പായ അമാലിന്റെ പിടിയിലായ അരദിനെ ഹിസ്ബുള്ളയ്ക്ക് കൈമാറിയെന്നും 1990കളിൽ അദ്ദേഹം കൊല്ലപ്പെട്ടെന്നുമാണ് ഇസ്രയേലി ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിച്ച വിവരം.