ഇരുമ്പുവടികൊണ്ട് ആക്രമണം; സഹപാഠിയുടെ മർദനത്തിൽ ഒൻപതാം ക്ലാസുകാരന് ദാരുണാന്ത്യം, ഏഴുപേർക്ക് പരിക്ക്
ബംഗളൂരു: കർണാടകയിലെ റെസിഡൻഷ്യൽ സ്‌കൂളിൽ സഹപാഠിയുടെ ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ ഒൻപതാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. ബെല്ലാരി ജില്ലയിലെ ഗുരുകുൽ ഇന്റർനാഷണൽ സ്‌കൂൾ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ ഹേമന്താണ് മരിച്ചത്. ആക്രമണത്തിൽ ഏഴ് വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഉറങ്ങിക്കിടന്ന കുട്ടികളെയാണ് ആക്രമണത്തിനിരയാക്കിയത്. സംഭവശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
ചെറിയ തർക്കത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സുചന. എന്നാൽ കുട്ടി ബെഡ് റൊഡ് ഉപയോഗിച്ചാണ് സഹപാഠികളെ ആക്രമിച്ചതെന്നാണ് വിവരം. പ്രതി ഇരുമ്പുവടി ഉപയോഗിച്ചാണ് കുട്ടികളെ മർദിച്ചതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. അതേസമയം, പ്രതി കത്തിയുപയോഗിച്ചിട്ടുണ്ടെന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികൾ ഉറങ്ങാൻ പോയ സമയത്താണ് അതിക്രമം ഉണ്ടായതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടികളെയും ഹോസ്റ്റൽ വാർഡനെയും ഉപദ്രവിച്ചശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ബെല്ലാരിയിലെ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം പ്രതിക്കും സ്‌കൂളിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും മകന്റെ മരണത്തിൽ സ്‌കൂൾ അധികൃതരാണ് പൂർണ ഉത്തരവാദികളാണെന്നുമാണ് കുടുംബം പറയുന്നത്.