യുഎസ് മുക്കിയ ഐറിസ് ദേനയിലെ പരിക്കേറ്റ 22 നാവികർ ആശുപത്രി വിട്ടു,​ 10 പേർ ഇപ്പോഴും ചികിത്സയിൽ

Sunday 08 March 2026 4:17 PM IST

കൊളംബോ: ശ്രീലങ്കൻ തീരത്ത് അമേരിക്കൻ അന്തർവാഹിനി തൊടുത്ത ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാനിയൻ പടക്കപ്പൽ ഐറിസ് ദേനയിലെ 22 നാവികർ ആശുപത്രി വിട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവരെ ഇന്ന് ഡിസ്ചാർജ് ചെയ്‌‌തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗാലെയിലെ നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന നാവികരെ കടുത്ത സുരക്ഷാ വലയത്തിൽ ആംബുലൻസുകളിലാണ് കൊഗലയിലെ ശ്രീലങ്കൻ വ്യോമസേനാ താവളത്തിലേക്ക് മാറ്റിയത്.

ഗുരുതരമായി പരിക്കേറ്റ പത്ത് നാവികർ ഇപ്പോഴും കരാപിതിയയിലെ ഗാലെ നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട 84 ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ശ്രീലങ്ക കണ്ടെടുത്തിരുന്നു. ഇതിൽ 80 പേരെയും രക്ഷപ്പെട്ട സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഐറിസ് ദേന. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീലങ്കയുടെ തെക്കൻ തീരത്ത് വച്ച് അമേരിക്കൻ മുങ്ങി കപ്പൽ ഐറിസ് ദേനയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഇതോടെ കപ്പൽ കടലിൽ മുങ്ങുകയായിരുന്നു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഉടൻ തന്നെ ഇറാനിലേക്ക് അയക്കാനുള്ള നടപടികൾ ശ്രീലങ്കൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ യുദ്ധ സാഹചര്യത്തിൽ കടൽ മാർഗമോ വ്യോമ മാർഗമോ ഇവ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നാണ് അധികൃതർ അറയിച്ചത്.