ചെന്നിത്തല നോവലിസ്റ്റാകുന്നു; ആദ്യ നോവൽ ഇന്നിറങ്ങും
തിരുവനന്തപുരം:തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല നോവലിസ്റ്റിന്റെ കുപ്പായം കൂടി അണിയുകയാണ്. അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ആദ്യ നോവൽ 'നിയോഗം' ഇന്ന് കഥകളുടെ കുലപതി ടി.പത്മനാഭൻ പ്രകാശനം ചെയ്യും. തമ്പാനൂർ ഹോട്ടൽ അപ്പോളോ ഡിമോറയിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബ്ളെസി പുസ്തകം ഏറ്റുവാങ്ങും. സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കും. ഡോ.പി.കെ.രാജശേഖരൻ പുസ്തകം പരിചയപ്പെടുത്തും. രമേശ് ചെന്നിത്തലയുടെ മറുപടി പ്രസംഗവും ഉണ്ടാവും.
തൊഴിൽ തേടി അമേരിക്കയിലേക്ക് പോകുന്ന ഒറ്റപ്പാലം സ്വദേശിയാണ് നോവലിലെ നായകൻ. അയാളുടെ ജീവിതത്തിലുണ്ടാവുന്ന വഴിത്തിരിവുകൾ... പിന്നീട് നാട്ടിലെത്തുന്നു... പലവിധ കാരണങ്ങളാൽ അമേരിക്കയിലേക്ക് മടങ്ങിപ്പോകാൻ കഴിയാതെ വരുന്ന അദ്ദേഹത്തെ തേടി നാട്ടിലേക്ക് മകൾ എത്തുന്നു...ഇതൊക്കെയാണ് നോവലിന്റെ ഗതിക്രമങ്ങൾ.
രചയിതാവ് രാഷ്ട്രീയക്കാരനാണെങ്കിലും കഥയിൽ രാഷ്ട്രീയ സ്പർശമേയില്ല. നിർമ്മലമായ പ്രണയമുണ്ട്, മനസിനെ ഉലയ്ക്കുന്ന വൈകാരിക മുഹൂർത്തങ്ങളുണ്ട്. തീർത്തും വ്യത്യസ്തമായ ഒരു കഥപറച്ചിൽ.
നേരത്തെ അരഡസൻ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയവും പൊതുരംഗവുമൊക്കെയാണ് അതിലെല്ലാം പ്രതിപാദിച്ചിരുന്നത്. മനോരമ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.