തളിപ്പറമ്പിൽ സി.പി.എം പ്രതിഷേധം തണുപ്പിക്കാൻ പി. ജയരാജൻ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിനെതിരെ പ്രാദേശിക പ്രവർത്തകർക്കിടയിൽ ഉയർന്ന അമർഷം പ്രതിരോധിക്കാനൊരുങ്ങി സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ശ്യാമളയ്ക്ക് ജനങ്ങളുമായി ബന്ധമില്ലെന്നും കമ്മ്യൂണിസ്റ്റ് ശൈലിയില്ലെന്നും അണികളുടെ പിന്തുണ ഇല്ലെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു. പ്രധാനമായും മയ്യിൽ മേഖലയിൽ നിന്നുള്ള അംഗങ്ങളാണ് ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലും ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു
എം.വി ഗോവിന്ദൻ മത്സരരംഗത്ത് നിന്ന് പിന്മാറുമ്പോൾ ഭാര്യയെ അതേ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിൽ ആദ്യം മുതലേ എതിർപ്പുണ്ടായിരുന്നു. ശ്യാമള ആന്തൂർ നഗരസഭ ചെയർപേഴ്സണായിരിക്കെ, പ്രവാസി സംരംഭകൻ സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവം വീണ്ടും ചർച്ചയാക്കി എതിർപ്പിനെ ശക്തിപ്പെടുത്തി. ശ്യാമളയെ ഗോവിന്ദന്റെ ഭാര്യ എന്ന നിലയിൽ മാത്രം കണ്ട് വിമർശിക്കുകയാണെന്നും അവർ ശക്തമായ ഇടതു പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണെന്നും അനുകൂലിക്കുന്നവർ പറയുന്നു.
ജില്ലയിൽ താഴേത്തട്ടിലെ പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുള്ള പി. ജയരാജൻ, മയ്യിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്വന്തം അനുയായിക്കൂട്ടത്തെ ഒപ്പം നിർത്തിയാൽ ഈ അസ്വസ്ഥത ഒരുപരിധി വരെ ശമിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അനൗദ്യോഗിക പ്രചാരണം ഉടൻ ആരംഭിക്കുകയും ചെയ്യും. 1967 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 1970ൽ മാത്രമാണ് ഇവിടെ കോൺഗ്രസ് ജയിച്ചത്. 2021ൽ എം.വി ഗോവിന്ദൻ 22,689 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഈ ഉറച്ച ഇടതുകോട്ടയിൽ, ആഭ്യന്തര അസ്വാരസ്യങ്ങൾ ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക പാർട്ടി നേതൃത്വം ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും, വിമർശനങ്ങൾ ഇനിയും തണുത്തിട്ടില്ല.