ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയിൽ
ന്യൂഡൽഹി: ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന ഇന്ന്, സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ പരിഗണിക്കും. കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, ഡോ. മുഹമ്മദ് ജാവേദ്, ഡോ. മല്ലു രവി എന്നിവർ പ്രമേയം അവതരിപ്പിക്കും. ഓം ബിർളയെ സ്‌പീക്കർ പദവിയിൽ നിന്ന് നീക്കണമെന്നാണ് ആവശ്യം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അടക്കം പ്രതിപക്ഷ നിരയിലെ നേതാക്കളെ സംസാരിക്കാൻ അനുവദിക്കുന്നില്ല, വനിതാ എം.പിമാരെ കുറ്റപ്പെടുത്തുന്നു, പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രമേയത്തിലുള്ളത്. മുൻ പ്രധാനമന്ത്രിമാരെ അപമാനിക്കുന്ന ഭരണകക്ഷി എം.പിമാരെ സ്‌പീക്കർ ശാസിക്കുന്നില്ലെന്നും പ്രമേയത്തിൽ പറയുന്നു. 118ൽപ്പരം പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട പ്രമേയത്തിനുള്ള നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് എം.പിമാർ ഒപ്പിട്ടിരുന്നില്ല. എന്നാൽ വോട്ടെടുപ്പിൽ പ്രമേയത്തെ അനുകൂലിക്കും.
ഓം ബിർള
വിശദീകരിക്കും
പ്രമേയത്തിന് ഓം ബിർള മറുപടി നൽകും. അംഗങ്ങൾക്കുള്ള സീറ്റിലായിരിക്കും അദ്ദേഹം.സഭ നിയന്ത്രിക്കുന്നത് സ്‌പീക്കർ പാനലിലുള്ള വ്യക്തിയായിരിക്കും. 1954ൽ അന്നത്തെ സ്‌പീക്കർ ജി.വി.മാവ്ലങ്കർ, 1966ൽ ഹുക്കം സിംഗ്, 1987ൽ ബൽറാം
ജാക്കർ എന്നിവർക്കെതിരെ അവിശ്വാസപ്രമേയം വന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എൻ.ഡി.എയ്‌ക്ക് ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ഓം ബിർളയ്‌ക്കെതിരായ പ്രമേയവും വോട്ടിനിട്ട് തള്ളാനാണ് സാദ്ധ്യത. അതിനിടെ, ഓം ബിർളയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി പ്രകീർത്തിച്ചു. എല്ലാവരുടെയും കയ്‌പേറിയ വാക്കുകൾ ഓം ബിർള സഹിക്കുന്നു. ആരോടും മോശം ഭാഷയിൽ പ്രതികരിക്കുന്നില്ല. എപ്പോഴും ആ മുഖത്ത് പുഞ്ചിരിയുണ്ടാകും. അഹങ്കാരികളും സഭയിൽ അനുസരണക്കേട് കാട്ടുന്നവരുമായ അംഗങ്ങളെയും അദ്ദേഹം കൈകാര്യം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.