കുളിക്കടവിൽ വീട്ടമ്മയെ അതിക്രമിച്ച പ്രതിക്കായി തിരച്ചിൽ ഊർജിതം
മാന്നാർ: വീടിന് സമീപത്തുള്ള പമ്പാനദി കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് അപ്പീൽ ജാമ്യത്തിൽ അടുത്തിടെ പുറത്തിറങ്ങിയ പരുമല കോട്ടക്കമാലി സബീറിനെ (44) പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വീടിനടുത്തുള്ള കുളിക്കടവിൽ തുണി നനച്ച് കൊണ്ടിരുന്ന വീട്ടമ്മയെ പിന്നിലൂടെ എത്തി തോർത്ത് കൊണ്ട് മുഖം മൂടി വെള്ളത്തിലേക്ക് തള്ളിയിട്ടായിരുന്നു പ്രതിയുടെ അതിക്രമം. ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്താനുള്ള ശ്രമവും നടന്നു. വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് തലനാരിഴക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കേരളാ പൊലീസിന്റെ ക്വിക്ക് റെസ്പോൺസ് ടീം (ക്യു.ആർ.ടി) ഉൾപ്പടെയുള്ള പൊലീസ് സംഘമാണ്പ്രതിയെ പിടികൂടുന്നതിനായി കൂടുതൽ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്. ഡ്രോൺ ഉപയോഗിച്ചും പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് നടത്തിവരികയാണ്. പമ്പാ നദിയുടെ തീരങ്ങളിലും
കാടു പിടിച്ച പ്രദേശങ്ങളിലും പ്രതി ഒളിഞ്ഞിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം നദിയിലൂടെ ബോട്ടിൽ സഞ്ചരിച്ചും പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ആൾപാർപ്പില്ലാത്ത പഴയ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചും രാത്രി സമയങ്ങളിലും പൊലീസിനൊപ്പം നാട്ടുകാരും പ്രതിയെ അരിച്ച് പെറുക്കിയുള്ള അന്വേഷണമാണ് നടത്തുന്നത്.