രണ്ടാഴ്ച, മുന്നൂറിലേറെ പേർക്ക് ചിക്കൻപോക്‌സ്
തൃശൂർ: ചൂട് കൂടിയതോടെ, ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ മുന്നൂറിലേറെ പേർക്ക് ചിക്കൻപോക്‌സ്. വടക്കാഞ്ചേരി മേഖലയിൽ എയ്ഡഡ് സ്‌കൂളിലെ പല ക്ലാസുകൾക്കും അവധി നൽകേണ്ട സാഹചര്യമുണ്ടായി. ആരോഗ്യവിഭാഗത്തിന്റെ കണക്കുപ്രകാരം മാർച്ച് ആറ് വരെ 94 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരിയിൽ മാത്രം നാനൂറോളം പേർക്ക് രോഗം പിടിപെട്ടു. പലരും കൃത്യമായി ചികിത്സ തേടാത്തതിനാൽ യഥാർത്ഥ കണക്ക് ഇതിലും ഇരട്ടിയാണ്. രോഗിയിൽ നിന്ന് ലക്ഷണങ്ങൾ പുറത്തുവരാൻ 10 മുതൽ 21 ദിവസം വരെ എടുക്കും. ചിക്കൻപോക്‌സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും, അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകൾ കാണപ്പെടുകയും തുടർന്ന് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ രൂപപ്പെടുകയും ചെയ്യും. നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഇവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം.
രോഗ ബാധിതർ
ജനുവരി - 370 ഫെബ്രുവരി - 419 മാർച്ച് ആറ് വരെ - 94
ലക്ഷണങ്ങളും പ്രതിവിധികളും
പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ. രോഗബാധിതർ വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കണം. ധാരാളം വെള്ളവും പഴങ്ങളും കഴിക്കണം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കണം.