ഫാക്ട് ഭൂമിയിൽ അതിക്രമിച്ചു കയറി പശുക്കിടാവിനെ കടത്താൻ ശ്രമം
കൊച്ചി: ഫാക്ട് അമ്പലമേട് സ്കൂൾ മൈതാനത്ത് നിന്ന് പശുക്കിടാവിനെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം ഫാക്ട് ടൗൺഷിപ്പ് നിവാസികൾ തടഞ്ഞു. സംഭവം വിവാദമായതോടെ മാനേജുമെന്റും സി.ഐ.എസ്.എഫും അന്വേഷണം ആരംഭിച്ചു. പൊലീസിലും പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച അമ്പലമേട് അതിഥിമന്ദിരത്തിൽ നടന്ന വിരുന്നിൽ ഫാക്ടിലെ ജീവനക്കാരന്റെ ക്ഷണം സ്വീകരിച്ചെത്തിയ രണ്ടു പേർ ചടങ്ങ് കഴിഞ്ഞ് വാഹനത്തിൽ സ്കൂൾ മൈതാനത്ത് പ്രവേശിക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. ഒഴിഞ്ഞ മദ്യകുപ്പികളും , ഭക്ഷണ അവശിഷ്ടങ്ങളും സംഭവ സ്ഥലത്ത് കണ്ടെത്തി. ഫാക്ട് ജീവനക്കാരനിൽ നിന്ന് മാനേജ്മെന്റ് ഇന്ന് വിശദീകരണം തേടും.
കമ്പനിയുടെ ആരംഭകാലം മുതൽ ഉടമസ്ഥരില്ലാത്ത കന്നുകാലികൾ പെറ്റുപെരുകി കമ്പനി പരിസരത്ത് മേയുന്നത് പതിവുകാഴ്ചയാണ്. മുമ്പും രഹസ്യമായി കാലികളെ കടത്താൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്.
സെക്യൂരിറ്റിയുള്ള മൂന്നു കവാടങ്ങൾ ഉണ്ടെങ്കിലും, ഒരു കവാടം കിൻഫ്രയുടെ അധികാരപരിധിയിലാണ്. 500 ഏക്കർ വ്യവസായ പാർക്കിനു വേണ്ടി സംസ്ഥാന സർക്കാരിന് കൈമാറിയ ഭാഗമാണിത്.
അമ്പലമേട് ഹൗസിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ ദൂരെ സ്ഥിതി ചെയ്യുന്ന സ്കൂൾ മൈതാനത്തേക്ക് എത്തിയതും പശുക്കിടാവിനെ കടത്താൻ ശ്രമിച്ചതും ഗുരുതരമായ നിയമ ലംഘനമാണെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം ഒതുക്കിതീർക്കാൻ രാഷ്ട്രീയ സമ്മർദ്ദമുള്ളതായും ആക്ഷേപമുണ്ട്.