കൊച്ചിയിലെ സ്റ്റാർ ഇനി ആലപ്പുഴയിലേക്ക്,​ കാത്തിരിക്കുന്നത് വമ്പൻ അവസരം

Monday 09 March 2026 4:52 AM IST

കൊച്ചി: കായൽ ടൂറിസം പൊലിപ്പിക്കാൻ കൊച്ചിക്കായലിൽ ഇറക്കിയ രാജ്യത്തെ ആദ്യ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് ഇന്ദ്ര ഇനി ആലപ്പുഴയിലെ കായലുകളിൽ വിഹരിക്കും. ജലഗതാഗത വകുപ്പിന്റെ ബോട്ടിനെ ആരുമറിയാതെ ആലപ്പുഴയ്ക്ക് കടത്തി. കൊച്ചിയിലെ സ്വകാര്യബോട്ടുകളോട് മത്സരിച്ച് ജയിക്കാതെ പോയതാണ് കാരണം. ആലപ്പുഴയിൽ ജലഗതാഗത വകുപ്പ് ആരംഭിക്കുന്ന കുട്ടനാടൻ സഫാരിയെന്ന പദ്ധതിയുടെ നെടുംതൂണാകും ഇനി ഇന്ദ്ര. രണ്ടാഴ്ചയായി അവിടെ പരീക്ഷണ ഓട്ടത്തിലാണ്. 2024 ഡിസംബ‌ർ 15ന് ആലപ്പുഴ പുന്നമടയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത ബോട്ട് തിരിച്ച് അവിടേക്ക് തന്നെ എത്തിയെന്ന കൗതുകവുമുണ്ട്. ഒരു മാസം മുമ്പ് കൊച്ചിയിൽ നിന്ന് കൊണ്ടുപോയ ബോട്ട് ഡ്രൈഡോക്കിംഗ് ടെസ്റ്റും കഴിഞ്ഞാണ് ആലപ്പുഴയിൽ എത്തിച്ചത്.

രാജ്യത്തെ ഏറ്റവും നീളം കൂടിയ സോളാർ ക്രൂയിസ് ബോട്ടാണ് ഇന്ദ്ര. രണ്ട് ഹള്ളുള്ള കറ്റാമരൻ സാങ്കേതികവിദ്യയിലാണ് നിർമ്മാണം.100 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. താഴത്തെ നില എ.സിയാണ്. മുകൾ നിലയിൽ ഓപ്പൺ സ്പേസ് സംവിധാനവുമുണ്ട്.

സൗരോർജ ബോട്ടുകൾ കൂടുതൽ ലാഭം നൽകുമെന്നതിനാലാണ് വകുപ്പ് കൂടുതൽ സോളാർ ബോട്ട് ഇറക്കുന്നത്. യാത്രാസർവീസിനായി 14 സോളാർ ബോട്ടുകൾ നിർമ്മാണത്തിലുണ്ട്. കൊച്ചിയിൽ ഇന്ദ്രയ്ക്ക് വേണ്ടി ഒരുക്കിയ ചാർജിംഗ് സ്റ്റേഷനുകൾ വെറുതേകിടക്കുകയാണ്. 25 കിലോവാട്ടിന്റെ സോളാർ പാനലാണ് ഇന്ദ്രയിലുള്ളത്. മഴക്കാലത്ത് വൈദ്യുതിയിൽ ചാർജ് ചെയ്ത് ഓടിക്കാം. ഇതിനായി 40 കിലോവാട്ട് വീതമുള്ള രണ്ട് ബാറ്ററികളുണ്ട്.

പാരയായത് സ്വകാര്യബോട്ടുകൾ

മറൈൻ ഡ്രൈവിലെ സ്വകാര്യബോട്ടുകളുടെ തന്ത്രങ്ങൾക്ക് മുന്നിൽ ഇന്ദ്ര പതറിപ്പോയി. രണ്ട് മണിക്കൂർ കായൽ യാത്രയ്ക്ക് 300 രൂപയായിരുന്നു ഇന്ദ്രയ്ക്ക്. എന്നാൽ വിലപേശി 200 രൂപയ്ക്കും സ്വകാര്യബോട്ടുകാർ ആളെ പിടിക്കുന്നതിനാൽ സീസണിൽ പോലും യാത്രികരെ കാര്യമായി ലഭിച്ചില്ല. ആലപ്പുഴയിൽ ഹൗസ് ബോട്ടുകളായതിനാൽ കൂടുതൽ ആളുകളെ കയറ്റുന്ന സൈറ്റ് സീയിംഗ് യാനങ്ങൾ ഇല്ലെന്ന് പറയാം. സ്വകാര്യന്മാരുടെ ഭീഷണിയും ഇല്ല. ആറ് മണിക്കൂർ 1000 രൂപയ്ക്കാണ് ഇന്ദ്രയുടെ കുട്ടനാട് സഫാരി യാത്ര.

ഇന്ദ്ര സോളാർ ബോട്ട്

നീളം 24 മീറ്റർ

വീതി 7 മീറ്റർ

വേഗത: 7 നോട്ടിക്കൽമൈൽ

നിർമ്മാണച്ചെലവ്: 3.7 കോടി