വിജയ്‌യെ സിബിഐ വീണ്ടും ചോദ്യംചെയ്യും; നാളെ ഹാജരാകാൻ നിർദേശം
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്ക് വീണ്ടും സിബിഐയുടെ നോട്ടീസ്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തേ രണ്ടുതവണ വിജയ്‌യെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. ആദ്യ രണ്ടുഘട്ട ചോദ്യംചെയ്യലിന് പിന്നാലെ ശേഖരിച്ച തെളിവുകളിൽ വിജയ്‌യുടെ മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്ന് സിബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. നാളെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്‌തംബറിൽ വിജയ്‌യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായി 41പേർ മരിച്ചിരുന്നു. 60പേർക്ക് പരിക്കേറ്റു. സുപ്രീം കോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് കേസ് സിബിഐക്ക് കൈമാറിയത്. മുൻ സുപ്രീം കോടതി ജഡ്‌ജി അജസ് റസ്‌തോഗിയുടെ നേതൃത്വത്തിൽ പ്രത്യേക മേൽനോട്ട സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ജനുവരി 12നും 19നുമാണ് മുമ്പ് സിബിഐ വിജയ്‌യെ ചോദ്യംചെയ്‌തത്.