മുടി മുറിച്ചത് ശരിയായില്ല, യുവതിയുടെ പരാതിയില്‍ സലൂണിന് 25 ലക്ഷം പിഴ വിധിച്ചു

Monday 09 March 2026 10:35 PM IST

ന്യൂഡല്‍ഹി: ഹെയര്‍കട്ടിനെ കുറിച്ച് യുവതി നല്‍കിയ പരാതിയില്‍ സലൂണിന് ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി. എട്ട് വര്‍ഷം യുവതി നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് അനുകൂല വിധി ലഭിച്ചത്. താന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി മുടി മുറിച്ചതിലൂടെ കരിയറില്‍ തിരിച്ചടിയുണ്ടായെന്നും ഇത് തന്റെ ആത്മവിശ്വാസത്തെ പോലും ബാധിച്ചുവെന്നുമുള്ള യുവതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം 5.2 കോടി രൂപയാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതെങ്കിലും 25 ലക്ഷം നല്‍കാനാണ് കോടതി വിധി.

2018 ഏപ്രില്‍ 12ന് ആണ് സംഭവം, ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ സലൂണിലാണ് യുവതി മുടി മുറിക്കാനായി എത്തിയത്. എന്നാല്‍ താന്‍ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ മുടി മുറിച്ചതോടെയാണ് യുവതി നിയമനടപടിക്ക് തയ്യാറായത്. കല്‍ക്കട്ട ഐ.ഐ.എമ്മില്‍ നിന്ന് മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദവും മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയും നേടിയ വ്യക്തിയാണ് പരാതിക്കാരി. 2021 സെപ്റ്റംബറില്‍ ഉപഭോക്തൃ കമ്മീഷന്‍ സലൂണിന് സേവനത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തുകയും രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

ഉത്തരവിനെതിരെ ഹോട്ടല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട കോടതി നടപടികള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം സുപ്രീം കോടതിയും യുവതിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ച രണ്ട് കോടിയുടെ പിഴ, 25 ലക്ഷമായി കുറയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. തന്റെ ഹെയര്‍ കട്ടിംഗ് അലക്ഷ്യമായിട്ടാണ് ചെയ്തതെന്നും ഇത് കാരണം തനിക്ക് ജോലി രാജിവയ്‌ക്കേണ്ടി വന്നുവെന്നും സിനിമയില്‍ ഉള്‍പ്പെടെ ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നഷ്ടമായെന്നും യുവതി കോടതിയില്‍ വാദിച്ചു.