വക്കത്തെ കയർ സൊസൈറ്റികൾ അടഞ്ഞുതന്നെ

Tuesday 10 March 2026 12:08 AM IST

വക്കം: കയർ വ്യവസായത്തിന് പേരുകേട്ട തെങ്ങിന്റെയും കയറിന്റെയും നാടായ വക്കത്തെ മിക്ക കയർ സൊസൈറ്റികൾ അവഗണനയാൽ അടച്ചുപൂട്ടി. അഞ്ച് സൊസൈറ്റികളാണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്.വക്കം അണയിൽ കയർ സൊസൈറ്റി, അകത്തുമുറി തെക്ക് കയർ വ്യവസായസംഘം, മണനാക്ക് കയർ സൊസൈറ്റി, വക്കം നോർത്ത് വെസ്റ്റ് കയർസംഘം, ഇറങ്ങുകടവ് കയർസംഘം.

അഞ്ചു സൊസൈറ്റികളിലുമായി ആയിരത്തോളം തൊഴിലാളികളുണ്ടായിരുന്നു. ഇരുനൂറ് റാട്ടുകളും ഒരു റാട്ടിൽ കുറഞ്ഞത് ആറ് തൊഴിലാളികളുമാണ് ജോലി ചെയ്തിരുന്നത്. എന്നാലിപ്പോൾ കൈകൊണ്ട് കറക്കുന്ന റാട്ട് മാറി യന്ത്രവത്കൃത റാട്ടുകളും ചകിരി പിരിക്കാനുള്ള ആധുനിക മെഷീനുകളും രംഗത്തുണ്ടെങ്കിലും സംഘങ്ങൾ നിശ്ചലമാണ്. 1950മുതൽ 57വരെ വിവിധയിടങ്ങളിൽ ആരംഭിച്ച കയർ സൊസൈറ്റികളുടെ വളർച്ച ഈ മേഖലയിൽ പുരോഗതിയുണ്ടാക്കിയതാണ്.

തമിഴ്നാട്,മഹാരാഷ്ട്ര,ഗുജറാത്ത് സംസ്ഥാനങ്ങൾക്കാണ് കയർ ബോർഡ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും കയർ വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുന്ന സ്ഥിതിയാണ് ഇന്നുണ്ടായിരിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.

വക്കത്തെ ഒട്ടുമിക്ക വീടുകൾ കേന്ദ്രീകരിച്ച് ചെറുകിട യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ വിരലിലെണ്ണാവുന്ന വീടുകളിൽ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും അവരുടേതായ ആവശ്യങ്ങൾക്ക് മാത്രമാണ്.

അസംസ്കൃത വസ്തുക്കളുടെ

ലഭ്യതക്കുറവ്

അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മേഖലയ്ക്ക് തിരിച്ചടിയായി.കയർമേഖലയെ പുനരുജ്ജീവിപ്പിക്കുവാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല. കയർ വ്യവസായം തകർന്നതോടെ സംരക്ഷണമില്ലാതെ പ്രദേശത്തെ തെങ്ങുകളും നശിച്ചു.

കേരവൃക്ഷങ്ങളുടെ ഈറ്റില്ലമായിരുന്ന വക്കത്ത് വീടുകളിലെ ആവശ്യങ്ങൾക്ക് പോലും നാളികേരം ലഭിക്കാത്ത അവസ്ഥയാണ്.തമിഴ്നാട്ടിൽ നിന്നുമെത്തുന്ന നാളികേരമാണ് എക ആശ്രയം.

അടഞ്ഞുകിടക്കുന്ന കയർ സൊസൈറ്റികൾ തുറന്നു പ്രവർത്തിക്കണമെന്നാവശ്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ടി.ഷാജു,സി.പി.എം, ലോക്കൽ

കമ്മിറ്റി സെക്രട്ടറി, വക്കം.