ഔട്ടർറിംഗ് റോഡ് പദ്ധതിയിൽ പുരോഗതി; പി.പി.പി.എ.സിയുടെ അംഗീകാരം ലഭിച്ചു
പദ്ധതി കേന്ദ്രമന്ത്രിസഭയുടെ മുന്നിലെത്തും
പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ പ്രദേശവാസികൾ
തിരുവനന്തപുരം: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് നിർണായക പുരോഗതി.
ദേശീയപാത അതോറിട്ടി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന സമർപ്പിച്ച ഡി.പി.ആർ (സമഗ്ര പദ്ധതി രേഖ) പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്ക് അനുമതി നൽകുന്ന ഉന്നതാധികാര സമിതിയുടെ (പി.പി.പി.എ.സി) അംഗീകാരം ലഭിച്ചു.
പി.പി.പി.എ.സിയുടെ അനുമതി ലഭിച്ചതോടെ പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ പരിഗണണയ്ക്ക് എത്തും. കാര്യങ്ങൾ വേഗത്തിൽ നീങ്ങിയാൽ തിരഞ്ഞെടുപ്പിന് മുൻപ് പദ്ധതിക്ക് അംഗീകാരം ലഭിക്കും. 11ന് സംസ്ഥാനം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിക്ക് അനുമതി നൽകിയെന്ന പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണ് പദ്ധതി പ്രദേശത്തെ ഭൂവുടമകൾ.
പുതിയ പദ്ധതിരേഖ പ്രകാരം ഏകദേശം 4 കിലോമീറ്ററിൽ തുരങ്കങ്ങളും 12 കിലോമീറ്റർ ദൈർഘ്യത്തിൽ വയഡക്ടും വരും. ഔട്ടർ റിംഗ് റോഡിനായി നേരത്തെ തയ്യാറാക്കിയ ഡി.പി.ആർ പ്രകാരം പലയിടത്തും കുന്നിടിച്ചു നിരത്താനും താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ടുയർത്തി റീ ഇൻഫോഴ്സ്ഡ് എർത്ത് (ആർഇ) വാൾ നിർമ്മിക്കാനുമായിരുന്നു തീരുമാനം. എന്നാൽ, ഇത്തരത്തിൽ അശാസ്ത്രീയമായി നിർമ്മിച്ച ദേശീയപാത (എൻ.എച്ച് 66) പലയിടത്തും തകർന്നതിനാൽ ദേശീയപാത അതോറിട്ടി വിദഗ്ദ്ധരെ നിയോഗിച്ച് സ്ഥല പരിശോധന നടത്തി ഡി.പി.ആർ പരിഷ്‌കരിക്കുകയായിരുന്നു.