പോക്സോ കേസിൽ 40 വർഷം കഠിന തടവും പിഴയും

Tuesday 10 March 2026 1:31 AM IST

കരുനാഗപ്പള്ളി: ഒൻപത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. മയ്യനാട് മുക്കംചേരി ഉളിയനാട് ചേരിയിൽ ജിനു ലാലിനെ (37) ആണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ഐ.പി.സി, പോക്‌സോ ആക്ട്, ജെ.ജെ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി നടപടി.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി കുട്ടിയെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതിനെത്തുടർന്ന് മാതാവ് സി.ഡബ്ല്യു.സിയിൽ പരാതി നൽകി. കൗൺസിലിംഗിലൂടെയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചാത്തന്നൂർ മുൻ ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോൺ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി പ്രേംചന്ദ്രൻ ഹാജരായി. എ.എസ്.ഐ മഞ്ജു നടപടികൾ ഏകോപിപ്പിച്ചു. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്ന് ജഡ്ജി രാജീവൻ വാച്ചാൽ ഉത്തരവിട്ടു.