ഇങ്ങനെ ഫീസ് കൂട്ടിയാല്‍ എങ്ങനെ കുട്ടികളെ പഠിപ്പിക്കും? പ്രതിഷേധവുമായി രക്ഷിതാക്കള്‍

Tuesday 10 March 2026 8:40 PM IST

ബംഗളൂരു: സ്വകാര്യ സ്‌കൂളുകളില്‍ പലതും ഫീസ് കുത്തനെ കൂട്ടാനുള്ള തീരുമാനത്തിലേക്ക് പോകുന്നത് രക്ഷിതാക്കളെ വലയ്ക്കുന്നു. കര്‍ണാടകയിലെ സ്വകാര്യ സ്‌കൂളുകളാണ് ഫീസില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്താനൊരുങ്ങുന്നത്. ഇപ്പോള്‍ ഈടാക്കുന്നതിലും 12 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനവിനാണ് പല മാനേജ്‌മെന്റുകളും തയ്യാറെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഫീസ് വര്‍ദ്ധിപ്പിക്കുന്ന പതിവുണ്ടായിരുന്നുവെങ്കിലും ഇത്രയും അധികം വര്‍ദ്ധന വരുത്തിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

വൈദ്യുതി നിരക്കിലുണ്ടായ വര്‍ദ്ധന, പ്രഫഷനല്‍ ടാക്‌സ്, പ്രൊവിഡന്റ് ഫണ്ട് വിഹിതം എന്നിവയിലുണ്ടായ മാറ്റങ്ങളും സ്‌കൂള്‍ അധികൃതര്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണങ്ങളായി പറയുന്നു. അതേസമയം പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഉള്‍പ്പെടെ കാരണമായി പറയുന്നത് അമിതമായി ഫീസ് ഈടാക്കാനുള്ള സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ തന്ത്രം മാത്രമാണെന്നാണ് രക്ഷിതാക്കളുടെ സംഘടന ആരോപിക്കുന്നത്. അന്യായമായ വര്‍ദ്ധന അംഗീകരിക്കാന്‍ കഴിയില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

കൊവിഡ് ലോക്ഡൗണിന് ശേഷം പല സ്‌കൂളുകളും 25 ശതമാനം വരെ ഫീസില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ഇക്കണക്കിന് കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ പല രക്ഷിതാക്കള്‍ക്കും കുട്ടികളെ പഠിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ആശങ്ക. വാര്‍ഷിക ഫീസ് മാത്രം 50,000 രൂപ വാങ്ങുന്ന നിരവധി സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. ഇനിയും വര്‍ദ്ധനവ് വരുത്തുന്നത് ഒന്നിലധികം കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് താങ്ങാവുന്നതിലും വലിയ ബാദ്ധ്യതയാകും.