സി.സി.മുകുന്ദൻ ഇഫക്ട്: പ്രതിസന്ധി തീർക്കാൻ പുറത്താക്കൽ
തൃശൂർ : തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ, സിറ്റിംഗ് എം.എൽ.എയെ പുറത്താക്കേണ്ടി വന്നതോടെ സി.പി.ഐയിൽ പ്രതിസന്ധി. പാർട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുകയും കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ സമീപകാലത്തെങ്ങും ഇല്ലാത്ത പ്രതിസന്ധിയിലാണ് പാർട്ടി. പാർട്ടിയെ വെട്ടിലാക്കിയ ആളെ പിടിച്ചു നിറുത്തേണ്ട കാര്യമില്ലെന്ന നിലപാടിലായി അവസാനം ജില്ലാ നേതൃത്വം. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനം വന്ന ശേഷം സി.സി.മുകുന്ദൻ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലിലാണ് പാർട്ടി. ഇക്കാര്യത്തിലെല്ലാം ശരിയായ രീതിയിൽ കാര്യങ്ങൾ വിശദീകരിക്കാമെന്നാണ് നേതൃത്വം കരുതുന്നത്. ഗീത ഗോപി രണ്ടു വട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചവരും ജില്ലാ ഘടകത്തിലെ അംഗവുമായതിനാൽ പേയ്‌മെന്റ് സീറ്റെന്ന ആരോപണം വിലപ്പോകില്ലെന്നും പാർട്ടി കരുതുന്നു. മണ്ഡലം കമ്മിറ്റി അച്ചടക്ക നടപടി സംബന്ധിച്ച് ഇറക്കിയ കുറിപ്പിൽ വീഴ്ചകളും പാർട്ടി നൽകിയ പരിഗണനകളും വിശദീകരിക്കുന്നുണ്ട്.
എല്ലാം നൽകിയെന്ന് സി.പി.ഐ
ഇരുപത്തിരണ്ടാം വയസിൽ അന്തിക്കാട്ടെ ചെത്തുതൊഴിലാളി സഹകരണസംഘത്തിൽ ജോലി നൽകി വിരമിക്കുമ്പോൾ 60,000 രൂപയോളം ശമ്പളം, 16,000 രൂപയോളം പെൻഷൻ ഭാര്യ രണ്ട് തവണ അന്തിക്കാട് പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ് വീണ് പരിക്കുപറ്റി കിടന്നപ്പോൾ ഓടിട്ട വീടാണെന്നും ജപ്തി നടപടി നേരിട്ടുവെന്നുമുള്ള വാർത്ത വന്നപ്പോൾ പാർട്ടി ഇടപെട്ടു. വീട് നിർമ്മിക്കാൻ എം.എൽ.എയും പാർട്ടി ജില്ലാ സെക്രട്ടറിയും സംയുക്തമായി അക്കൗണ്ട് തുടങ്ങണമെന്ന് നിർദ്ദേശിച്ചു. തന്റെ പേരിൽ മാത്രം അക്കൗണ്ട് മതിയെന്ന് മുകുന്ദൻ ശഠിച്ചു.
പാർട്ടി കണ്ടെത്തിയ വീഴ്ച 3
1. സംസ്ഥാന എക്‌സിക്യുട്ടീവ് എടുത്ത തീരുമാനം അംഗീകരിച്ചില്ല, 2. പാർട്ടിയെക്കുറിച്ച് വാസ്തവവിരുദ്ധമായ ആരോപണം ഉന്നയിച്ചു അവമതിപ്പുണ്ടാക്കി 3. മത്സരത്തിന് യു.ഡി.എഫ് പിന്തുണ, കടുത്ത അച്ചടക്കലംഘനം.