വികസന കുതിപ്പിൽ കടലുകാണിപ്പാറ

Wednesday 11 March 2026 12:53 AM IST

കിളിമാനൂർ: പ്രകൃതി സൗന്ദര്യത്താൽ സഞ്ചാരികളെ ആകർഷിക്കുന്ന കടലുകാണിപ്പാറയിലെ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിന് തുടക്കമാകുന്നു. വിനോദസഞ്ചാരവകുപ്പിൽ നിന്ന് 99 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും, തുടർനടപടികൾക്കുശേഷം കഴിഞ്ഞ ദിവസം രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിക്കുകയും ചെയ്തു.ഒന്നാം ഘട്ടത്തിൽ ലക്ഷങ്ങൾ മുടക്കി പദ്ധതികൾ നടപ്പിലാക്കിയിരുന്നെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം പലതും നശിക്കുകയായിരുന്നു.

കടലുകാണിപ്പാറ

സംസ്ഥാന പാതയിൽ കാരേറ്റ് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിൽ താളിക്കുഴിക്ക് സമീപം സ്ഥിതിചെയ്യുന്നു. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് ഇവിടുള്ളത്. ഇവിടെ നിന്നാൽ അറബിക്കടലിനെയും,അതിലൂടെയുള്ള കപ്പലുകളെയും കാണാം.ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രവും സ്ഥിതിചെയ്യുന്നു.

രണ്ടാംഘട്ടത്തിന്

അനുവദിച്ച തുക - 9999600

നടപ്പിലാക്കുന്നവ

കോഫി ഷോപ്പ്,ടോയ്‌ലെറ്റ് സൗകര്യത്തോടെ സെക്യൂരിറ്റി ക്യാബിൻ,ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നവീകരണം,സോളാർ ലൈറ്റുകൾ,ഹാൻഡ് റെയിൽസ്,വേസ്റ്റ് ബിന്നുകൾ,ഗാൾഡൻ ലൈറ്റുകൾ,ബെഞ്ചുകൾ,നെയിം സൈനേജസ്,ലാന്റ്സ് സ്കേപ്പിംഗ്, ഇലക്ട്രിക് വർക്കുകൾ

കടലുകാണിപാറയിലെ ടൂറിസം പദ്ധതി ആറ്റിങ്ങൽ മണ്ഡലത്തിന്റെ അഭിമാന പദ്ധതിയാണ്.ഒന്നാംഘട്ടത്തിലെ അശാസ്ത്രീയ നിർമ്മാണം പദ്ധതിയെ പിന്നോട്ടടിച്ചു.രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ വൻ വികസന സാദ്ധ്യതകളാണ് പ്രദേശത്ത് വരുന്നത്.എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കും.

ഒ.എസ്.അംബിക എം.എൽ.എ