ആരോപണവുമായി ഭരണപക്ഷം : 'എം.ജിറോഡ് കൊണ്ട് മുൻഭരണ സമിതി പണമുണ്ടാക്കി !'

Wednesday 11 March 2026 12:13 AM IST

തൃശൂർ: നഗരത്തിലെ തിരക്കേറിയ എം.ജി റോഡിന്റെ വികസനം പത്തു വർഷത്തോളം മുടങ്ങിക്കിടന്നത് മുൻ ഭരണസമിതിയിലെ ചിലരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ കാരണമാണെന്ന ആരോപണവുമായി കോർപ്പറേഷൻ ഭരണസമിതി. വ്യാപാരികൾ സ്ഥലം വിട്ടുനൽകാൻ തയ്യാറായിട്ടും പദ്ധതി അട്ടിമറിച്ചത് പണമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും പാർട്ടിക്കെന്ന പേരിലും ഫണ്ടുണ്ടാക്കാൻ ശ്രമം നടത്തിയെന്നും ആരോപിച്ചു. എന്തായാലും ഈ ഭരണസമിതി എം.ജി റോഡ് വികസനം നടപ്പാക്കുമെന്ന് മേയർ നിജി ജസ്റ്റിൻ വ്യക്തമാക്കി. അതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും മേയർ പറഞ്ഞു.

പത്ത് വർഷം അനങ്ങിയില്ല

കോൺഗ്രസ് നേതാവ് രാജൻ പല്ലൻ മേയറായിരുന്ന കാലത്താണ് എം.ജി റോഡ് വികസനത്തിന് തുടക്കമിട്ടത്. അന്ന് വ്യാപാരികളുമായി ധാരണയുണ്ടാക്കുകയും നടുവിലാലിൽ സ്വകാര്യ വ്യക്തിയിൽ നിന്ന് സ്ഥലമേറ്റെടുത്ത് ജംഗ്ഷൻ വീതി കൂട്ടുകയും ചെയ്തിരുന്നു. കോട്ടപ്പുറം റെയിൽവേ മേൽപ്പാലം വികസിപ്പിക്കാൻ പ്രവാസി വ്യവസായി സി.കെമേനോനിൽ നിന്ന് പണം ലഭ്യമാക്കാനുള്ള നടപടിയെടുത്തെങ്കിലും പിന്നീട് വന്ന ഭരണസമിതിയുടെ കാലത്ത് നടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. വികസനത്തിന് കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് രണ്ട് കൗൺസിലർമാരെ നിയോഗിച്ചെങ്കിലും ഒന്നും നടന്നില്ല. വ്യാപാരികൾ സൗജന്യമായി സ്ഥലം നൽകാമെന്ന് അറിയിച്ചിട്ടും മുൻ ഭരണസമിതി ചെവിക്കൊണ്ടില്ല.

പിന്നിൽ അഴിമതിയെന്ന് ഡെപ്യൂട്ടി മേയർ

ഫ്രീ സറണ്ടറായി മുന്നോട്ടുപോയിരുന്ന പദ്ധതിയിൽ, അഴിമതി ലക്ഷ്യമിട്ടാണ് പർച്ചേയ്‌സ് ഓപ്ഷൻ കടന്നുവന്നതെന്ന് ഡെപ്യൂട്ടി മേയർ എ.പ്രസാദ്. അതാണ് പദ്ധിതിക്ക് തുരങ്കം വച്ചത്. പണം നൽകി സ്ഥലം വാങ്ങുന്ന രീതി അംഗീകരിക്കില്ലെന്നും, വിട്ടുനൽകുന്നവർക്ക് കെട്ടിട നിർമ്മാണ നിയമങ്ങളിൽ ഇളവ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.ജി റോഡ് വികസനം എന്റെ സ്വപ്നമായിരുന്നു. വികസനം നടക്കാതെ പോയതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. എന്നാൽ അത് വെളിപ്പെടുത്തുന്നില്ല. വ്യാപാരികൾ സ്ഥലം നൽകാൻ തയ്യാറായിരുന്നു എന്നതും കൗൺസിലർമാരെ ഇതിനായി നിയോഗിച്ചിരുന്നു എന്നതും സത്യമാണ്. എം.കെ. വർഗീസ് മുൻ മേയർ