കൊവിഡ് വാക്‌സിൻ മരണം, കേന്ദ്രം നഷ്‌ടപരിഹാരം ഉറപ്പാക്കണം: സുപ്രീംകോടതി

Wednesday 11 March 2026 12:31 AM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്റെ പാർശ്വഫലം കാരണമുള്ള മരണമാണെങ്കിൽ കേന്ദ്രസർക്കാർ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. പഴുതടച്ച നഷ്‌ടപരിഹാരനയം രൂപീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് നിർദ്ദേശിച്ചു. കൊവിഡ് വാക്‌സിനുകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ കോടതി മേൽനോട്ടത്തിൽ പ്രത്യേക വിദഗ്ദ്ധസമിതിയുടെ ആവശ്യമില്ല. കേന്ദ്രം രൂപീകരിച്ച അഡ്‌വേഴ്സ് ഈവന്റ്സ് ഫോളോയിംഗ് ഇമ്മ്യുണൈസേഷൻ (എ.ഇ.എഫ്.ഐ) സംവിധാനം തുടർന്നാൽ മതിയാകുമെന്ന് വ്യക്തത വരുത്തി. വാക്‌സിന്റെ പാർശ്വഫലങ്ങളും അതുമായി ബന്ധപ്പെട്ട ഡേറ്റയും പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കേന്ദ്രം സൗകര്യമൊരുക്കണം. വാക്‌സിനേഷൻ സ്വന്തം ഇഷ്‌ടപ്രകാരം വ്യക്തികൾ എടുക്കുന്നതാണെന്നും, നഷ്‌ടപരിഹാരം നൽകാൻ ബാദ്ധ്യതയില്ലെന്നുമുള്ള കേന്ദ്രസർക്കാർ നിലപാട് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളി. നഷ്‌ടപരിഹാര സ്‌കീം രൂപീകരിക്കുന്നത് കേന്ദ്രം ഏതെങ്കിലും തരത്തിൽ കുറ്റം സമ്മതിക്കുന്നതാണെന്ന് വിലയിരുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

പ്രധാനമായും രണ്ടു ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. തങ്ങളുടെ പെൺമക്കൾ കൊവിഡ് വാക്‌സിൻ പാ‌ർശ്വഫലങ്ങളെ തുടർന്ന് മരിച്ചുവെന്ന് ചൂണ്ടിക്കാട്ടി രചന ഗംഗു, വേണുഗോപാലൻ ഗോവിന്ദൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് ഒരെണ്ണം. വിഷയത്തിൽ അന്വേഷണവും, നഷ്‌ടപരിഹാരവും, വിദഗ്ദ്ധസമിതി രൂപീകരണവും ആവശ്യപ്പെട്ടിരുന്നു. എറണാകുളം സ്വദേശിനി സായീദ കെ.എയുടെ ഹർജിയിൽ, കൊവിഡ് വാക്‌സിൻ മരണങ്ങളാണോയെന്ന് കണ്ടെത്താൻ പ്രത്യേക നയം രൂപീകരിക്കണമെന്ന് കേരള ഹൈക്കോടതി ദേശീയ ദുരന്ത മാനേജ്മെന്റ് അതോറിട്ടിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ സമ‌ർപ്പിച്ച ഹ‌ർജിയും സുപ്രീംകോടതി പരിഗണിച്ചു. തന്റെ ഭർത്താവ് മരിച്ചത് കൊവിഡ് വാക്‌സിന്റെ ദൂഷ്യവശം കാരണമെന്നാണ് സായിദ വാദിച്ചത്.