ആറ്റാംഞ്ചേരിയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

Wednesday 11 March 2026 12:31 AM IST
ആറ്റാംഞ്ചേരിയിൽ കൃഷിയിടത്തിൽ കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷിനശിപ്പിച്ച നിലയിൽ

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ ആറ്റാംഞ്ചേരിയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. ആറ്റാംഞ്ചേരിയിലെ ബാബു പൈലിപ്പറമ്പിൽ, എം.കെ ഷിജു, രജിത്ത് പുത്തൻപുരയിൽ എന്നിവരുടെ 1500ലധികം ചുവട് മരച്ചീനിയും പയറുമാണ് കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചത്. രണ്ട് ദിവസമായി കാട്ടുപന്നികൾ ആക്രമണം തുടരുകയാണെന്ന് കർഷകർ പറഞ്ഞു.

ഇതാദ്യമായാണ് ഈ പ്രദേശത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ ആറ്റാംഞ്ചേരി മേഖലയിൽ മാത്രം നാലായിരത്തിലധികം വിളവെടുക്കാറായ നേന്ത്ര വാഴകളാണ് നശിച്ചത്. വാഴകൾ നശിച്ച കർഷകർക്ക് ഉൾപ്പെടെയാണ് ഇപ്പോൾ കാട്ടുപന്നി ശല്യവും ഉണ്ടായിരിക്കുന്നത്. കൃഷി ഉപജീവനമാക്കിയവരാണ് ആറ്റാംഞ്ചേരിയിലെ കർഷകർ. അധികൃതർ ഇടപെട്ട് കാട്ടുപന്നികൾ കൃഷിയിടത്തിലെത്തുന്നത് തടയാൻ നടപടിയെടുത്തില്ലെങ്കിൽ കൃഷിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു.

കാട്ടുപന്നികളുടെ ആക്രമണം പ്രദേശത്ത് ആദ്യമാണ്. കൃഷി മാത്രം ഉപജീവനമാർഗമായിട്ടുള്ളവരാണ് ഇവിടുത്തെ കർഷകർ. പഞ്ചായത്ത് അടിയന്തരമായി ഷൂട്ടർമാരെ നിയമിച്ച് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണം. ഇല്ലെങ്കിൽ കർഷകർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും

പി.കെ. മണി, കർഷക സംഘം വില്ലേജ് സെക്രട്ടറി