തോന്നല്ലൂരിൽ ജലവിതരണം പ്രതിസന്ധിയിൽ ചുമന്നെത്തിച്ചാൽ ദാഹം അകറ്റാം!
വെള്ളൂർ: പുലർച്ചെ തന്നെ കുടവുമായി വീട്ടമ്മമാർ പുറത്തേക്കിറങ്ങും. കുടിവെള്ളം തേടിയാണ് ഈ യാത്ര. പഞ്ചായത്ത് കിണറിന് ചുറ്റും നല്ല തിരക്കുണ്ടാവും. കുടത്തിൽ വെള്ളം ശേഖരിച്ച് തലച്ചുമടയായി വീട്ടിലെത്തിച്ചാൽ ദാഹമകറ്റാം. വീട്ടമ്മമാരുടെ ദുരിതയാത്ര വേനലിൽ വെള്ളൂരിന്റെ പതിവ് കാഴ്ചകളിലൊന്നാണ്. ദാഹമകറ്റാൻ ഈ പാവങ്ങൾക്ക് മറ്ര് വഴികളില്ല. വെള്ളൂർ പഞ്ചായത്തിലെ പലയിടങ്ങളിലും ജലഅതോറിട്ടിയുടെ കുടിവെള്ളമെത്തിയിട്ട് മാസം രണ്ടായി. ഒന്ന്, 17 വാർഡുകൾ ഉൾപ്പെടുന്ന വരിക്കാംകുന്ന് തോന്നല്ലൂർ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്ത് കിണറിലെ ജലനിരപ്പും താഴ്ന്നുതുടങ്ങി. മുൻകാലങ്ങളിൽ ആഴ്ചയിൽ മൂന്നുദിവസം പ്രദേശത്തേക്ക് കുടിവെള്ളമെത്തിയിരുന്നു. ഉയർന്ന പ്രദേശത്തേക്ക് ജലം എത്താതായതോടെ ജനം സഹികെട്ടു. നാലു സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ എയർവാൽവുകൾ സ്ഥാപിച്ചു. എന്നിട്ടും ഒരുതുള്ളി വെള്ളംപോലും തോന്നല്ലൂർ ഭാഗത്തേക്ക് എത്തിയില്ല.
പൊതുകിണർ ഏക ആശ്രയം പ്രദേശത്തെ അറുപതോളം കുടുംബങ്ങൾ പൊതുകിണറിനെയാണ് ആശ്രയിക്കുന്നത്. പയ്യപ്പുള്ളി ഭാഗത്ത് റോഡിനടിയിലെ കുഴലിലെ ചോർച്ചയെ തുടർന്ന് തോന്നല്ലൂർ ഭാഗത്തേക്കുള്ള കുടിവെള്ളവിതരണം തടസപ്പെട്ടിരുന്നു. ടാറിംഗ് നടത്തി റോഡ് ഉയർത്തിയപ്പോൾ ജലഅതോറിട്ടിയുടെ പൈപ്പുകൾ റോഡിനടിയിൽ ഒരുപാട് താഴ്ചയിലായി. ചോർച്ച പുറത്തേക്ക് അറിയാൻ കഴിയില്ല.
പ്രദേശത്ത് പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ
അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലേക്ക്
കുഴൽകിണറും ഉപകാരമാകുന്നില്ല തോന്നലൂർ ഭാഗത്ത് വെള്ളൂർ പഞ്ചായത്ത് കുടിവെള്ളടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അതിലേക്ക് വാഹനത്തിൽ ജലം എത്തിക്കാനുള്ള സംവിധാനങ്ങൾ നടപ്പാക്കിയിട്ടില്ല. ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച കുഴൽകിണർ പ്രവർത്തനരഹിതമാണ്. തോന്നല്ലൂരിൽ പ്രവർത്തിക്കുന്ന 108ാം നമ്പർ അങ്കണവാടിയിലെ കുട്ടികളുടെ ആവശ്യത്തിനും വെള്ളം ലഭിക്കുന്നില്ല.
വരിയ്ക്കാംകുന്നിൽ പുതിയ വാട്ടർ ടാങ്ക് നിർമ്മിക്കണം. തോന്നല്ലൂർ ഭാഗത്തേയ്ക്ക് പുതിയ പൈപ്പുകൾ സ്ഥാപിച്ച് ജലം എത്തിക്കാൻ നടപടി സ്വീകരിക്കണം. (രവി, പ്രദേശവാസി )