പ്രഖ്യാപനത്തിന് മുമ്പ് പ്രചാരണപ്പൂരം
കോട്ടയം: പ്രഖ്യാപനം വന്നില്ലെങ്കിലും ഔദ്യോഗിക തിരഞ്ഞെടുപ്പ് പൂരത്തിന് വൈക്കത്ത് തിരികൊളുത്തി. വൈക്കത്ത് ചുവരുകളിൽ സ്ഥാനാർത്ഥി പി.പ്രദീപിന്റെ പേരും ചിത്രവും കൂടി ചേർത്തപ്പോൾ മറ്റ് മണ്ഡലങ്ങളിൽ സിറ്റിംഗ് എം.എൽ.എമാർ കളംനിറഞ്ഞു. സീറ്റ് വിഭജനം പൂർത്തിയാകാത്ത മണ്ഡലങ്ങളിൽ ചുവര് ബുക്ക് ചെയ്ത് പാർട്ടികളും.
മന്ത്രി വി.എൻ.വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, മോൻസ് ജോസഫ്, മാണി സി.കാപ്പൻ, എൻ.ജയരാജ്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ കളംനിറഞ്ഞു കഴിഞ്ഞു. കടുത്തുരുത്തിയിലും പാലായിലും ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് കേരളാ കോൺഗ്രസിൽ (എം) ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. ജോസഫ് ഗ്രൂപ്പുമായുള്ള സീറ്റ് ചർച്ച പൂർത്തിയായാൽ ഉടൻ ഏറ്റുമാനൂർ, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളും പ്രചാരണത്തിനിറങ്ങും.
സീറ്റ് തർക്കം തടസമായി
മറ്റ് ജില്ലകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസിൽ തീരുമാനമായപ്പോൾ, ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ തടസം. ഏറ്റെടുത്തോ വിട്ടുകൊടുത്തോ അതിവേഗം തീരുമാനമെടുക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം. ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.
കളത്തിലിറങ്ങി സി.പി.എം
പുതുപ്പള്ളിയിൽ കെ.എം.രാധാകൃഷ്ണനും കോട്ടയത്ത് അഡ്വ.കെ.അനിൽകുമാറും മത്സരിക്കുമെന്ന് ഉറപ്പായതോടെ ഇരുവരും അനൗദ്യോഗിക പ്രചാരണം തുടങ്ങി. ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി. പാലായിൽ ജോസ് കെ.മാണി മത്സരിക്കുമെന്ന് ഉറപ്പായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കടുത്തുരുത്തിയിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
സീറ്റ് ചർച്ച പൂർത്തിയാവാതെ എൻ.ഡി.എ
പൂഞ്ഞാർ സീറ്റ് ബി.ഡി.ജെ.എസിൽ നിന്ന് ഏറ്റെടുക്കാൻ ബി.ജെ.പി തീരുമാനിച്ചു. കെ.അജിത്തിന്റെ വരവോടെ വൈക്കം സീറ്റും ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നു. ഈ സാഹചര്യത്തിൽ പകരം ഏതൊക്കെ സീറ്റുകൾ വിട്ടുകൊടുക്കും എന്നത് സംബന്ധിച്ച് അന്തിമതീരുമാനമായില്ല. കടുത്തുരുത്തി, കോട്ടയം സീറ്റുകളാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലായിൽ ഷോൺ ജോർജ് സജീവമായി. പൂഞ്ഞാറിൽ ചുവരെഴുത്ത് നടത്തിയെങ്കിലും സ്ഥാനാർത്ഥിയാരെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കാഞ്ഞിരപ്പള്ളിയിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൻ.ഡി.എയുടെ ഓഫീസ് കഴിഞ്ഞദിവസം തുറന്നു.