മലയോരത്തെ വാഴ കർഷകർ കടുത്ത പ്രതിസന്ധിയിൽ

Thursday 12 March 2026 1:27 AM IST

വെള്ളറട: മലയോരത്ത് പ്രധാന കൃഷികളിൽ ഒന്നായ വാഴക്കൃഷി പ്രതിസന്ധിയിൽ. ആവശ്യമായ സർക്കാർ സഹായവും കർഷകർക്ക് ലഭിക്കിക്കുന്നില്ല. ഹെക്ടർ കണക്ക് സ്ഥലങ്ങൾ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന കർഷകരാണ് ഏറെയും. കാറ്റിലും മഴയിലും വേനലിലും വ്യാപകമായാണ് വാഴക്കൃഷികൾ നശിക്കുന്നത്. എന്നാൽ കൃഷി നശിക്കുന്നതുകാരണം പാട്ടതുകപോലും കർഷകന് ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഈ അടുത്തകാലത്താണ് വാഴ കുലകൾക്ക് നേരിയ വിലയെങ്കിലും കർഷകന് ലഭിച്ചത്. അതുതന്നെ കാര്യമായ കായ് ഫലം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു.

പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നതിനും മറ്റുമായി കടം വാങ്ങിയും പലിശക്കെടുത്തും കൃഷിയിറക്കിയാൽ ഈ മുടക്കുന്ന പണം പോലും തിരികെ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് വാഴക്കർഷകർ പറയുന്നു. കാട്ടിൽനിന്നും എത്തുന്ന കാട്ടുപന്നിയും വാനരപ്പടയും വ്യാപകമായാണ് കൃഷി നശിപ്പിക്കുന്നത്. എന്നാൽ ഇതിന് സർക്കാരിൽ നിന്നും ഏതൊരുസഹായവും ലഭിക്കുന്നില്ല. വളവും കൃഷിക്ക് ആവശ്യമായ സഹായവും സർക്കാരിൽ നിന്നും ലഭിച്ചാൽ മാത്രമേ ഇനി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ക‌ഴിയുകയുള്ളുവെന്ന അവസ്ഥയിലാണ് കർഷകർ.

നഷ്ടങ്ങൾ ഏറെ

കുന്നത്തുകാൽ, അമ്പൂരി ആര്യങ്കോട്,ഒറ്റശേഖരമംഗലം,വെള്ളറട പഞ്ചായത്തുകളിലാണ് വ്യാപകമായ തോതിൽ വാഴക്കൃഷി ചെയ്യുന്നത്. ആയിരക്കണക്കിനുരൂപ മുടക്കി ക‌ൃഷി ചെയ്ത കുലയ്ക്കാറായ വാഴകൾ പോലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നശിച്ചാൽ തുച്ഛമായ നഷ്ടപരിഹാരമാണ് കർഷകന് ലഭിക്കുന്നത്. ഏത്ത വാഴയും കപ്പവാഴയും കൃഷിചെയ്യുന്ന കർഷകരാണ് കടുത്ത നഷ്ടത്തിന് ഇരയാകുന്നത്.

കൃഷി ഭവനുകൾ വഴി വാഴക്കർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കിയില്ലെങ്കിൽ അവശേഷിക്കുന്ന വാഴക്കൃഷിപോലും നശിക്കുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.

അധികൃതരുടെ ഇടപെടൽ അനിവാര്യം

വാഴക്കർഷകരെ സംരക്ഷിക്കാൻ സർക്കാർ കാര്യമായി ഇടപെടൽ നടത്തി കർഷകർക്ക് കൃഷിക്ക് ആവശ്യമായ വായ്പയും മറ്റു ധനസഹായങ്ങളും ലഭ്യമാക്കുന്നതിന് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഈ കടുത്ത വേനലിൽ നിലവിലുള്ള കൃഷികൾ പോലും നശിക്കും. തമിഴ്നാട്ടിൽ നിന്നും കിട്ടുന്ന പഴങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാകും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും ലോറിക്കണക്കിന് വാഴക്കുലകളാണ് നമ്മുടെ മാർക്കറ്റുകളിൽ എത്തുന്നത്.