ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം, കൂട്ടത്തോടെ വീട്ടിലെത്തി സിപിഎം നേതാക്കൾ
ജി.സുധാകരന്റെ വസതിയിലെത്തി ചർച്ച നടത്തുന്ന സി.പി.എംകേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സംസ്ഥാന കമ്മിറ്റി അംഗം സി. ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.രാഘവൻ എന്നിവർ . ഫോട്ടോ : മഹേഷ് മോഹൻ
ആലപ്പുഴ: ജി.സുധാകരൻ നാളെ വാർത്താസമ്മേളനം വിളിച്ചിരിക്കെ അവസാനവട്ട അനുനയ ചർച്ചയ്ക്കായി സി.പി.എം നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. രാത്രി എട്ടു മണിയോടെയാണ് സി.പി.എം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി അനുനയ ചർച്ച നടത്തിയത്. രാത്രിയിൽ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നതിനിടെയാണ് നേതാക്കൾ സുധാകരനെ സന്ദർശിക്കാനെത്തിയത്.
ഇരുപത് മിനിറ്റിലധികം നീണ്ട ചർച്ചയിലും സുധാകരൻ നിലപാടിൽ അയവ് വരുത്തിയില്ലെന്നാണ് വിവരം. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. പ്രസാദ്, സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആർ. നാസർ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ. രാഘവൻ, കെ.എച്ച്. ബാബുജാൻ, ജി. ഹരിശങ്കർ, എ. മഹേന്ദ്രൻ, കെ.ആർ. ഭഗീരഥൻ, എ.എം. ആരിഫ്, മനു സി. പുളിക്കൽ, കെ.ജി. രാജേശ്വരി തുടങ്ങിയവരാണ് ചർച്ചയ്ക്കെത്തിയത്. സുധാകരന്റെ വീട്ടുമുറ്റത്തായിരുന്നു ചർച്ച. ചർച്ച കഴിഞ്ഞിറങ്ങിയ നേതാക്കൾ, സുധാകരൻ പാർട്ടി വിട്ട് പോകില്ലെന്നാണ് വിശ്വാസമെന്ന് പ്രതികരിച്ചു. സഖാവ് പാർട്ടിക്കൊപ്പമുണ്ടാകുമെന്നും അംഗത്വം പുതുക്കാൻ ഇനിയും സമയമുണ്ടല്ലോ എന്നുമായിരുന്നു സി.ബി. ചന്ദ്രബാബുവിന്റെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയൻ ജി.സുധാകരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്ന വിവരം പറത്തുവന്നെങ്കിസും തന്റെ ഫോണിൽ വിളിവന്നിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.