കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി: 31 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് അംഗീകാരം
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് മല്ലികാർജ്ജുന ഖാർഗെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനനുസരിച്ച് പട്ടിക പുറത്തുവിടും.
19 സിറ്റിംഗ് സീറ്റുകളിലെയും ഒറ്റപ്പേരിലെത്തിയ വട്ടിയൂർക്കാവ് അടക്കം 12 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പട്ടികയ്ക്കാണ് അംഗീകാരം നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ച പാലക്കാട്, ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറ എന്നിവയ്ക്കൊപ്പം എൽദോസ് കുന്നപ്പള്ളിയുടെ പെരുമ്പാവൂരും ആദ്യ പട്ടികയിലില്ലെന്നാണ് സൂചന. ലൈംഗികാരോപണ കേസിൽപെട്ട എൽദോസിനെ കഴിഞ്ഞ ദിവസം സ്ക്രീനിംഗ് കമ്മിറ്റി വിളിച്ചു വരുത്തിയിരുന്നു.
സിറ്റിംഗ് എം.എൽ.എമാരുടേത് അടക്കം 40 ഒാളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചത്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചർച്ച നാളെ തുടരും.
ഹൈക്കമാൻഡ് തീരുമാനം എം.പിമാർ മത്സരിക്കേണ്ട
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കം സിറ്റിംഗ് എം.പിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. ആർക്കെങ്കിലും ഒരാൾക്ക് അവസരം നൽകിയാൽ അതൃപ്തരായ മറ്റുള്ളവരുടെ നിലപാടുകൾ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കുമെന്ന് വിലയിരുത്തിയാണിത്.
മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ.സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തി. കെ.സി. വേണുഗോപാലിനെ മത്സരിപ്പിച്ചാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് വിലയിരുത്തപ്പെടുന്നത് തർക്കങ്ങൾക്ക് വഴിവച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തി. എം.പിമാർ നിയമസഭയിലേക്ക് മാറിയശേഷം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ അത് തിരിച്ചടിയാകും. ഇത് ചൂണ്ടിക്കാട്ടിയാണ് എം.പിമാർ മത്സരിക്കേണ്ടെന്ന നിലപാട് നേതൃത്വം ആവർത്തിച്ചത്.
താൻ മത്സരിക്കുമെന്ന അഭ്യൂഹം കെ.സി. വേണുഗോപാൽ തള്ളി. അത് ഊഹാപോഹം മാത്രമാണ്. പലവട്ടം നിലപാട് വ്യക്തമാക്കിയതാണ്. മത്സരിക്കുന്ന കാര്യം വാർത്തയാക്കിയത് തന്നോട് ചോദിച്ചിട്ടല്ല. മത്സരിക്കാൻ പലർക്കും ആഗ്രഹമുണ്ടാകും. എന്നാൽ, തീരുമാനം പാർട്ടി നയങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നും വ്യക്തമാക്കി. സ്ഥാനാർത്ഥിയാകാനില്ലെന്ന് ഷാഫി പറമ്പിൽ എം.പിയും അറിയിച്ചു.
കെ.സുധാകരനെ കൂടാതെ അടൂർ പ്രകാശും താത്പര്യം പ്രകടിപ്പിച്ചിരുന്നു. കോഴിക്കോട് എം.പി എം.കെ.രാഘവൻ, വടകര എം.പി ഷാഫി പറമ്പിൽ എന്നിവരും സമാന അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു. എം.പിമാരായ ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് അടക്കം മുതിർന്ന നേതാക്കളും തട്ടകം കേരളത്തിലേക്ക് മാറ്റാൻ ആഗ്രഹിച്ചിരുന്നു.