തലസ്ഥാനത്ത് ഗ്യാസ് സിലിണ്ടറിനായി നെട്ടോട്ടം ഹോട്ടലുകൾ അടയുന്നു; കാറ്ററിംഗ് മേഖലയും പ്രതിസന്ധിയിൽ

Thursday 12 March 2026 1:00 AM IST

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള പാചക വാതക ക്ഷാമം,ഹോട്ടൽ മേഖലയുടെ താളം തെറ്റിച്ചു.വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ കിട്ടാതായതോടെ ഹോട്ടലുകൾ പൂട്ടിത്തുടങ്ങി. തുറന്ന ഹോട്ടലുകളിൽ വിഭവങ്ങളുടെ എണ്ണം കുറവായിരുന്നു.

കാറ്ററിംഗ് മേഖലയെയും പാചക വാതക ക്ഷാമം ബാധിച്ചു.ബുക്കിംഗിന് അനുസരിച്ച് സാധനങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുകയാണ് ഈ മേഖലയിലുള്ളവർ.

ജില്ലയിൽ ശനിയാഴ്ച മുതൽ സിലിണ്ടറുകൾ ലഭിക്കുന്നില്ല.ഏജൻസികളുമായി ബന്ധപ്പെട്ടാലും സ്‌റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു.ഹോട്ടലുകൾക്കൊപ്പം സ്ഥാപനങ്ങളിലെ ക്യാന്റീനുകളുടെ പ്രവർത്തനവും നിലച്ചുതുടങ്ങി.

ഗാർഹിക സിലിണ്ടറുകളും ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.ചില കമ്പനികളുടെ ബുക്കിംഗ് നമ്പരുകൾ പ്രവർത്തിക്കുന്നില്ല. ബുക്ക് ചെയ്താൽ തന്നെ സിലിണ്ടർ എന്ന് കിട്ടുമെന്ന് ഉറപ്പില്ല.സാധാരണ ബുക്ക് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭിക്കുമായിരുന്നു.ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടർ വിതരണത്തിന് തടസമില്ലെന്ന് വിതരണ കമ്പനികൾ ആവർത്തിക്കുമ്പോഴും,കെ.വൈ.സി കൃത്യമായി അപ്‌ഡേറ്റ് ചെയ്ത ഉപഭോക്താക്കൾക്ക് മുൻഗണന നൽകണമെന്നാണ് നിർദ്ദേശം.മിക്ക ഏജൻസികളിലും 30 ശതമാനത്തോളം പേർ കൃത്യമായി കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തിട്ടില്ല.ഇവർക്ക് ബുക്ക് ചെയ്താലും സിലിണ്ടർ വിതരണത്തിൽ മുൻഗണന ലഭിക്കില്ല.നിലവിലെ സാഹചര്യത്തിൽ ആധാർ കാർഡ് ഉൾപ്പെടെ രേഖകളുമായി കെ.വൈ.സി അപ്‌ഡേഷന് വിതരണ ഏജൻസികളിൽ നിരവധിപ്പേർ എത്തുന്നുണ്ട്.

ലോഡ് എത്തുന്നത്

ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ

ഏതാനും ദിവസങ്ങളായി എന്നും സിലിണ്ടറുകളുമായി ലോറികൾ എത്തുന്നില്ലെന്ന് ഏജൻസികൾ പറയുന്നു.ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ലോഡ് വരുന്നത്.അതിനാൽ യഥാസമയം ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടർ വിതരണം ചെയ്യാൻ തടസമാകുന്നു.വാണിജ്യ സിലിണ്ടറുകൾ എത്തുന്നത് പരിമിതമാണ്.ഇവയെത്തിയാൽ തന്നെ ഹോട്ടലുകൾക്ക് ലഭിക്കുന്നുമില്ല.