പാചകവാതകമില്ല , രണ്ടുനാളിൽ പൂട്ടും ഭക്ഷണശാലകൾ; നഗരം വിശന്നു വലയും

Thursday 12 March 2026 12:07 AM IST

തൃശൂർ: വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂർണമായും നിറുത്തിവച്ചതോടെ നഗരത്തിലെ ഹോട്ടലുകൾ അടയ്‌ക്കേണ്ടിവരുമെന്ന് ആശങ്ക. ഒന്ന് രണ്ട് ദിവസത്തേക്കുള്ള പാചകവാതകം മാത്രമാണ് മിക്ക ഹോട്ടലുകളിലുമുള്ളത്. ഇന്നലെ വൈകിട്ട് മുതൽ സ്വരാജ് റൗണ്ടിലെ ടീ ഷോപ്പുകളിൽ ചായ കിട്ടാനില്ല. ശീതള പാനീയങ്ങളുടെ കച്ചവടം മാത്രമാണുള്ളത്. 95 ശതമാനത്തോളം ഹോട്ടലുകളും പാചകവാതകം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പും മറ്റും പരിശോധിച്ച് പിഴയീടാക്കുമെന്നതിനാൽ വിറകടുപ്പ് പലരും ഉപേക്ഷിച്ചിരുന്നു. വിറക് ഉപയോഗിച്ച് പാചകം ചെയ്യാനുള്ള സൗകര്യം പലയിടത്തുമില്ല. വാടകക്കെട്ടിടങ്ങളിലായതിനാൽ വിറക് ഉപയോഗിക്കാൻ കെട്ടിടം ഉടമകൾ സമ്മതിക്കില്ലെന്നതും പ്രശ്‌നമാണ്.

തൊഴിലാളികൾ നാട് വിടും

പാചക വാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടാൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തിരികെ പോകുന്നതും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഹോട്ടലുടമകൾ. ചിലർ നാട്ടിൽ പോയാൽ തിരികെ വരില്ല. പാചക വാതക വിതരണം സാധാരണഗതിയിലായാലും തൊഴിലാളി ക്ഷാമം നേരിടും.

ഇന്നലെ മുതൽ ഗ്യാസ് ലഭിക്കില്ലെന്ന് ഹോട്ടലുടമകളെ ഏജൻസികൾ അറിയിച്ചിരുന്നു. ഹോട്ടലുകളെ ആശ്രയിക്കുന്ന പൊതുജനങ്ങളും ഹോട്ടലുടമകളും തൊഴിലാളികളും ആശങ്കയിലാണ്. നിയന്ത്രണവും വിലവർദ്ധനവും പിൻവലിച്ച് പാചക വാതക വിതരണം പൂർവ്വസ്ഥിതിയിലാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ സ്വീകരിക്കണം.

ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്

കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്