ആംബുലൻസ് കുഴിയിൽ വീണു; 'മസ്തിഷ്‌ക മരണം' സംഭവിച്ച വീട്ടമ്മയ്ക്ക് പുതുജീവൻ

Thursday 12 March 2026 1:16 AM IST

ലക്നൗ: ഡോക്ടർമാർ മരിച്ചെന്നു വിധിച്ച 50കാരിക്ക് പുതുജീവനേകിയത് റോഡിലെ കുഴി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. പിലിഭിത്തിലെ ജുഡിഷ്യൽ കോടതിയിൽ സീനിയർ അസിസ്റ്റന്റാണ് വിനീത ശുക്ല,​ ഫെബ്രുവരി 22ന് വൈകിട്ട് വീട്ടിൽ ബോധരഹിതയായി വീണു. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് മാറ്റി. വിനീതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ചികിത്സ തുടരണമെന്ന് ഭർത്താവ് കുൽദീപ് കുമാർ ശുക്ല ആവശ്യപ്പെട്ടെങ്കിലും കാര്യമില്ലെന്നും വെന്റിലേറ്ററിൽ നിന്നുമാറ്റിയാൽ മരണം സംഭവിക്കുമെന്നും പറഞ്ഞു. വീട്ടിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാനും അറിയിച്ചു. കുൽദീപ് അറിയിച്ചതുപ്രകാരം വീട്ടിൽ സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തുടർന്ന് വിനീതയെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി. ദേശീയപാതയിലെ കുഴി നിറഞ്ഞ ഭാഗത്തൂടെയാണ് പോയത്. ഇതിനിടെ വലിയ കുഴിയിൽ വീണ് ആംബുലൻസ് ശക്തമായി കുലുങ്ങി. ഉടനെ

വിനീത സാധാരണ നിലയിൽ ശ്വസിക്കാൻ തുടങ്ങി. കുൽദീപ് വീട്ടുകാരെ വിളിച്ച് സംസ്‌കാര ചടങ്ങുകൾ നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. വിനീതയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിനീത തിങ്കളാഴ്ച പൂർണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങി.