ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ഒപ്പിട്ട് 180 എംപിമാർ
ന്യൂഡൽഹി: ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനെ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഇന്നോ നാളെയോ ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നോട്ടീസ് നൽകും. പ്രമേയത്തിൽ 180 എംപിമാർ ഒപ്പിട്ടു.
തൃണമൂൽ കോൺഗ്രസിന്റെ ഏകോപനത്തിൽ 120 ലോക്‌സഭാ അംഗങ്ങളും രാജ്യസഭയിലെ 60 അംഗങ്ങളുമാണ് പ്രമേയത്തിൽ ഒപ്പിട്ടത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രമേയത്തിൽ കുറഞ്ഞത് 100 ലോക്‌സഭാ എംപിമാരും 50 രാജ്യസഭാ എംപിമാരും പിന്തുണയ്‌ക്കണമെന്നാണ് ചട്ടം. രാജ്യസഭയിലോ, ലോക്‌സഭയിലോ നൽകുന്ന നോട്ടീസ് അംഗീകരിച്ചാലേ പ്രമേയം പരിഗണിക്കൂ.
പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണവുമായി(എസ്.ഐ.ആർ) ബന്ധപ്പെട്ടാണ് തൃണമൂൽ കോൺഗ്രസ് ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്ക് നീക്കം നടത്തുന്നത്. മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ടി.എൻ. ശേഷനും നവീൻ ചൗളയും സമാനമായ നടപടിക്ക് വിധേയരായിട്ടുണ്ട്.