കരിഞ്ഞുണങ്ങി പാടങ്ങൾ കർഷകർ ദുരിതത്തിൽ
കല്ലമ്പലം: ചൂട് കൂടിയതോടെ കാർഷിക മേഖല പ്രതിസന്ധിയിൽ. കൊയ്ത്ത് കഴിഞ്ഞിട്ടും ജലലഭ്യത കുറഞ്ഞ് അടുത്ത കൃഷിയിറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ. നാവായിക്കുളം മേഖലകളിലെ തോടുകളും കിണറുകളും വറ്റിവരണ്ട നിലയിലാണ്.ചില സ്ഥലങ്ങളിലെ കിണറുകളിൽ നിന്ന് ലഭിക്കുന്നത് ചേറ് കലർന്ന വെള്ളമാണ്.നാവായിക്കുളം,ചെമ്മരുതി,ഇലകമൺ പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന അയിരൂർ പുഴയിലും ജലനിരപ്പ് താഴ്ന്നു. കരവാരം,മണമ്പൂർ,ഒറ്റൂർ പഞ്ചായത്ത് പ്രദേശങ്ങളും വരൾച്ചയുടെ പിടിയിലാണ്.ഇവിടത്തെ ഏലാകളിൽ നെൽക്കൃഷിക്ക് പുറമെ മറ്റു കൃഷികളും നാശത്തിന്റെ വക്കിലാണ്. വേനലിലുണ്ടാകുന്ന കൃഷി നാശത്തിന് പരിഹാരം കാണാനും വെള്ളം എത്തിക്കാനും വിപുലമായ സൗകര്യമില്ല.അധികൃതർ കാണിക്കുന്ന അവഗണനയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
കൊയ്ത്തുയന്ത്രമില്ല
നാവായിക്കുളം പഞ്ചായത്തിലെ നിരവധി ഏലാകളിൽ നെല്ല് പാകമായിട്ടും കൊയ്ത്തുയന്ത്രത്തിന്റെ ദൗർലഭ്യംമൂലം കറ്റകൾ കൊയ്തെടുക്കാൻ കഴിയുന്നില്ല. ഒന്നര ഏക്കറോളം പാടം കൊയ്തെടുക്കാൻ 35ഓളം തൊഴിലാളികളാണ് വേണ്ടത്. ഒരാളിന് 800 രൂപ വച്ച് നൽകിയാൽ 28000 രൂപയാണ് ചെലവ്.തൊഴിലാളികളെ കിട്ടാനുള്ള ക്ഷാമമാണ് കർഷകർ കൊയ്ത്തുമെതിയന്ത്രത്തെ ആശ്രയിക്കുന്നതിനുള്ള കാരണം. ഇതിന്റെ വാടകയും കൊണ്ടുവരുന്ന ചെലവും 5000 രൂപയിൽ കൂടില്ല. മണിക്കൂറിനുള്ളിൽ പതിരുമാറ്റിയ നെല്ല് കർഷകന് ലഭിക്കുകയും ചെയ്യും.ഇത്തരം ബുദ്ധിമുട്ടുകൾ സഹിച്ച് കർഷകർ കൃഷിയിറക്കിയാലും കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതും പതിവാണ്.
പരിഹാരം വേണം
പഞ്ചായത്തും,റവന്യു വകുപ്പും കുടിവെള്ളക്ഷാമം വിലയിരുത്താൻ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. പുതിയതായി പത്തോളം കുഴൽക്കിണറുകൾ പഞ്ചായത്തിലെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ സ്ഥാപിച്ചത് ആശ്വാസത്തിനു വക നൽകുന്നുണ്ടെങ്കിലും ഇതിലെ വെള്ളം അപര്യാപ്തമാണ്.ചില പ്രദേശങ്ങളിൽ ചെറുകിട ജലസേചന പദ്ധതികൾ നടപ്പാക്കിയെങ്കിലും ഇത് കാര്യക്ഷമമല്ല.