ജില്ലയിൽ സി.പി.എം വിഷമവൃത്തത്തിൽ
ആലപ്പുഴ : മുതിർന്ന നേതാവ് ജി.സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തുമെന്ന് ഉറപ്പായതോടെ ചരിത്രത്തിലെ കടുത്ത പ്രതിസന്ധിയിലെത്തിയിരിക്കുകയാണ് ജില്ലയിൽ സി.പി.എം. ആറു പതിറ്റാണ്ടിലേറെ പാർട്ടിക്കൊപ്പം നിലകൊണ്ട ജി.സുധാകരൻ ആ ബന്ധം ഉപേക്ഷിച്ചത് നേതാക്കളെ ഞെട്ടിച്ചു. അസംതൃപ്തി പരസ്യമായി പലതവണ പ്രകടിപ്പിച്ചിരുന്നെങ്കിലും സുധാകരൻ ഇത്ര കടുത്ത തീരുമാനത്തിലേക്ക് എത്തുമെന്ന് നേതാക്കൾ ഒരിക്കലും കരുതിയിരുന്നില്ല. അനുനയിപ്പിച്ച് കൂടെനിറുത്താമെന്നായിരുന്നു അവരുടെ പ്രതീക്ഷ.
പാർട്ടിയിൽ താൻ അപമാനം നേരിട്ട ഘട്ടങ്ങളിലെല്ലാം ജി.സുധാകരൻ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ തക്കസമയത്ത് ഇടപെടൽ നടത്താൻ ജില്ലാ നേതൃത്വത്തിന് സാധിക്കാതെ പോയതാണ് പ്രശ്നം ഇത്രത്തോളം കലുഷിതമാക്കിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ എട്ടിലും ഇടതുമുന്നണി വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും അലയൊലികൾ ഉണ്ടാക്കിയേക്കുമെന്നാണ് നേതാക്കളെ ആശങ്കയിലാക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജി.സുധാകരനെപ്പോലൊരു നേതാവിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്ന ഇന്നലെ ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ പത്രസമ്മേളനത്തിലെ പരാമർശം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ജില്ലയിൽ ആകെയുള്ള പാർട്ടി അംഗങ്ങളിൽ 75ശതമാനവും തൊഴിലാളിവർഗമാണ്. ജി.സുധാകരനെപ്പോലെ തലയെടുപ്പുള്ള നേതാവ് പാർട്ടിയോട് അകലുന്നത് തൊഴിലാളിവർഗസമൂഹത്തെ സ്വാധീനിച്ചേക്കാം.