കർഷകരുടെ ദുരിതം പരിഹാരമില്ലാതെ നീളുന്നു 34ാം വർഷത്തിലും തുടർന്ന് അയ്യങ്കുന്നിലെ റീസർവേ

Thursday 12 March 2026 10:33 PM IST

ഇരിട്ടി: അയ്യൻകുന്ന് വില്ലേജിലെ 1293 സർവ്വെ നമ്പറിൽ ഉൾപ്പെട്ട വനാതിർത്തിയിലെ 7000 ഏക്കർ സ്ഥലം റീസർവേ നടത്തി അതിർത്തി നിർണ്ണയിക്കാനുള്ള നടപടി 34 വർഷത്തിലും തുടരുന്നു. വനഭൂമി , മിച്ചഭൂമി, കൃഷിക്കാരുടെ കൈവശഭൂമി എന്നിവ തരംതിരിച്ചെടുക്കേണ്ട സർവേയാണ് അനന്തമായി നീളുന്നത്. ഇതുമൂലം അറുപതും എഴുപതും വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന കർഷകരുടെ ദുരിതവും അനന്തമായി നീളുകയാണ്.

1293 സർവ്വേ നമ്പറിലുള്ള ഭൂമിയുടെ രജിസ്‌ട്രേഷൻ , ലോൺ ലഭ്യത എന്നിവയ്ക്ക് വനം വകുപ്പിന്റെ നിരാക്ഷേപപത്രം ആവശ്യമാണ്. വനംവകുപ്പിൽ നിന്നും നിരാക്ഷേപ പത്രം ലഭിക്കാനുള്ള പ്രയാസം പരിഹരിക്കാനാണ് റീസർവ്വെ നടപടി ആരംഭിച്ചത്. 1992ൽ കെ.പി.നൂറുദ്ദീൻ എം.എൽ.എ ആയിരുന്ന കാലത്ത് രൂപീകരിച്ച കർമ്മസമിതിയും അന്നത്തെ റവന്യൂ വകുപ്പ് മന്ത്രികെ.എം.മാണിക്ക് നിവേദനം നല്കിയതിനെ തുടർന്നാണ് അയ്യൻകുന്നിൽ റീസർവ്വേ നടത്തുവാൻ തീരുമാനമെടുത്തത്.

എന്നാൽ ജീവനക്കാരുടെ കുറവും സർവ്വേക്കല്ലുകളുടെ ലഭ്യതക്കുറവും വനം അതിർത്തി പ്രശ്നങ്ങളും പരിഹരിച്ച് 1995ലാണ് റീസർവ്വേ ആരംഭിച്ചത്. ഇടയ്ക്ക് ടീമിനെ മറ്റു ജോലികൾക്കായി മാറ്റിയതോടെ സർവ്വേ ജോലി നിലച്ചു.

ഡിജിറ്റൽ സർവേ തുടങ്ങിയത് കഴിഞ്ഞ വർഷം

പിന്നീട് കഴിഞ്ഞ വർഷം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ഡിജിറ്റൽ സർവ്വേ ആരംഭിച്ചത്. മേഖലയിൽ പത്ത് സെന്റ് മുതൽ പത്ത് ഏക്കർ വരെ ഭൂമിയുള്ള മൂവായിരത്തോളം സ്ഥലം ഉടമകൾ ഉണ്ട്. മഴയ്ക്ക് മുൻമ്പ് സർവേ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും പാതി വഴിയിലാകുമെന്ന ആശങ്കയിലാണ് സ്ഥലം ഉടമകൾ.മഴക്കാലയായാൽ കോടമഞ്ഞ് മൂടുന്നതും അട്ടശല്യവുമുള്ള മേഖലയുമാണിത് സ്ഥലം ഉടമകളിൽ അധികവും ജില്ലയ്ക്ക് പുറത്തുള്ളവരും നാട്ടിൽ സ്ഥിരതാമസമല്ലാത്തവരുമാണ്. ഇത്തരം ഭൂമിയിലാണ് കാട് വളർന്ന് വന്യമൃഗങ്ങൾ താവളമാക്കുന്നത്.

സർവേയുമായി സഹകരിക്കണമെന്ന് കർമ്മസമിതി

വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് സർവ്വെയുമായി ഭൂ ഉടമകൾ സഹകരിക്കണമെന്ന് കർമ്മസമിതി അഭ്യർത്ഥിച്ചിട്ടുണ്ട്. വനാതിർത്തികളിലുള്ള ഭൂഉടമകൾ തങ്ങളുടെ സ്ഥലത്തിന്റെ അതിർത്തികളിൽ കാടുതെളിച്ച് രേഖയുടെ പകർപ്പും ആധാർ കാർഡ് പകർപ്പും സർവ്വേയർമാർക്ക് നല്കണം.