ഹോട്ടലുകൾ ഒന്നൊന്നായി അടയുന്നു; നെട്ടോട്ടമോടി ജനം
തിരുവനന്തപുരം: ഗ്യാസ് ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ജില്ലയിൽ പ്രവർത്തനം നിറുത്തിവച്ച ഹോട്ടലുകളുടെ എണ്ണം വർദ്ധിക്കുന്നു.നഗരത്തിലെ പ്രധാനപ്പെട്ട പല ഹോട്ടലുകളും പ്രവർത്തനം നിറുത്തിവച്ചു. 30 ശതമാനത്തിലധികം ഹോട്ടലുകൾ അടച്ചുവെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ബി.വിജയകുമാർ പറഞ്ഞു.നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ രണ്ടു ദിവസത്തിനകം ഭൂരിഭാഗം ഹോട്ടലുകളും പ്രവർത്തനം നിറുത്തേണ്ടിവരും. ഹോസ്റ്റലുകളിൽ കഴിയുന്നവർ,ഉദ്യോഗസ്ഥർ,തൊഴിലാളികൾ എന്നിവരടക്കം ഹോട്ടൽഭക്ഷണത്തെ സ്ഥിരമായി ആശ്രയിക്കുന്നവരാണ് ബുദ്ധിമുട്ടുന്നത്. ആശുപത്രികളുടേതടക്കം ക്യാന്റീനുകളുടെ പ്രവർത്തനവും അവതാളത്തിലായി. ക്യാന്റീനുകൾ പലതിലും ഏതെങ്കിലും ഒരിനമായി ഭക്ഷണം ക്രമീകരിച്ചു.വിറകടുപ്പുകളിൽ പാചകം സാദ്ധ്യമാകുന്നയിടങ്ങളിൽ അതിനുള്ള ക്രമീകരണമൊരുക്കാൻ ഹോട്ടലുടമകൾ ശ്രമിക്കുന്നുണ്ട്.എന്നാൽ സമബന്ധിതമായ പാചകം വിറകടുപ്പിൽ സാദ്ധ്യമല്ല.കാറ്ററിംഗ് സ്ഥാപനങ്ങൾ,ഓഡിറ്റോറിയങ്ങൾ എന്നിവ പാചകത്തിനായി വിറക് അടുപ്പുകൾ കൂടുതലായി ഉപയോഗിച്ചു തുടങ്ങി.ഹോട്ടലുകൾ താത്കാലികമായെങ്കിലും അടച്ചിടുന്നത് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. തൊഴിലാളികൾക്കുള്ള ശമ്പളമടക്കം ദൈനംദിനചെലവുകൾ അവതാളത്തിലാവും. കൂടുതൽ ദിവസം അടച്ചിടേണ്ടിവന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പലരും നാട്ടിലേക്ക് മടങ്ങാനുള്ള സാദ്ധ്യതയുമുണ്ട്.
മസാലദോശയില്ല; കോഫി ഹൗസുകളിൽ മെനുമാറ്റം ഗ്യാസ് സിലിണ്ടർ ദൗർലഭ്യം ഇന്ത്യൻ കോഫി ഹൗസ് ശാഖകളേയും ബാധിച്ചുതുടങ്ങി. വാൻറോഡ് ജംഗ്ഷനിലെ കോഫിഹൗസിൽ സിലിണ്ടർ സ്‌റ്റോക്ക് കഴിഞ്ഞ ദിവസം തീർന്നു.ഇതോടെ വിറക് അടുപ്പ് സജ്ജമാക്കിയാണ് പാചകം. 650 കിലോയോളം വിറകിന് 5500 രൂപ നൽകേണ്ടിവരുന്നു. രാവിലെ പൂരിമസാല മാത്രമായിരുന്നു മെനു.ഉച്ചയ്ക്ക് ചിക്കൻ/വെജിറ്റബിൾ ബിരിയാണി മാത്രമായി പരിമിതപ്പെടുത്തി. മസാലദോശ പോലുള്ള ഉപഭോക്താക്കളുടെ ഇഷ്ടവിഭവങ്ങൾ തത്കാലം ഒഴിവാക്കി. മെഡിക്കൽ കോളേജ്, കാര്യവട്ടം എന്നിവിടങ്ങളിലെ കോഫി ഹൗസുകളിലും ഗ്യാസ് സിലിണ്ടർ സ്‌റ്റോക്ക് കഴിഞ്ഞതോടെ വിറക് അടുപ്പിലേക്ക് മാറിയിട്ടുണ്ട്.