അഡ്വ. മേനക ഗുരുസ്വാമി ലൈംഗിക ന്യൂനപക്ഷത്തിൽ നിന്നുള്ള ആദ്യ രാജ്യസഭാംഗം
ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി (51), രാജ്യത്ത് ലൈംഗിക ന്യൂനപക്ഷത്തിൽ നിന്നുള്ള ആദ്യ രാജ്യസഭാ അംഗം. എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പശ്ചിമബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് നോമിനിയാണ്. ഭരണഘടനാ അവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി നിയമപോരാട്ടം ജീവിതവ്രതമാക്കിയ വ്യക്തി. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന 2018ലെ ചരിത്രവിധി എഴുതപ്പെടാൻ മേനകയുടെ വാദങ്ങൾ നിർണായകമായി. പങ്കാളി അഡ്വ. അരുന്ധതി കട്ജുവും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള നിയമപോരാട്ടത്തിൽ മുന്നിലുണ്ട്. സ്വവർഗവിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്ന പൊതുതാത്പര്യഹർജികളിലും വീറോടെ വാദിച്ചു. എന്നാൽ ആവശ്യം 2023 ഒക്ടോബർ 17ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളി. തെരുവുനായ്ക്കൾക്കായും ശബ്‌ദമുയർത്തി. സുപ്രീംകോടതിയിൽ മമതാ ബാനർജി സർക്കാരിനുവേണ്ടി ഒട്ടേറെ കേസുകളിൽ മേനക ഹാജരായി. എസ്.ഐ.ആർ പ്രക്രിയ ചോദ്യം ചെയ്‌ത ഹർജി, തൃണമൂലിന്റെ പൊളിറ്റിക്കൽ കൺസൾട്ടന്റായ ഐ-പാകിന്റെ ഓഫീസ് ഇ.ഡി റെയിഡ് ചെയ്‌തതിലടക്കം മമതയ്‌ക്കൊപ്പം നിന്നു. അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്കേസിൽ മുൻ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിക്കു വേണ്ടി ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലും ഹാജരായി.
ജനനം 1974 നവംബർ 27ന് ഹൈദരാബാദിൽ
ബി.ജെ.പി നേതാവ് മോഹൻ ഗുരുസ്വാമിയുടെ മകൾ
പഠനം ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലും, യു.എസിലെ ഹാർവാഡ് ലാ സ്‌കൂളിലും
1997ൽ അഭിഭാഷക പ്രാക്‌ടീസ് ആരംഭിച്ചു
2019 മാർച്ച് 29 മുതൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക
ലോകപ്രശസ്‌ത സർവകലാശാലകളിൽ വിസിറ്റിംഗ് ഫാക്കൽറ്റി
2019ൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ടൈംസ് മാഗസിൻ തിരഞ്ഞെടുത്തു
ആർ.എസ്.എസിന് വേണ്ടിയും
2023ൽ തമിഴ്നാട്ടിൽ ആർ.എസ്.എസിന്റെ റൂട്ട്മാർച്ച് വിലക്കിയ വിഷയത്തിൽ സംഘടനയ്‌ക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായി. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന 2018ലെ വിധി വന്നപ്പോൾ 'ഇത്തരം ബന്ധങ്ങൾ പ്രകൃതി നിയമത്തിന് ഉത്തമമല്ല" എന്നായിരുന്നു ആർ.എസ്.എസിന്റെ നിലപാട്. എന്നാൽ 2023 ആയപ്പോഴേക്കും നിലപാടിൽ അയവുവന്നു. ജൈവശാസ്ത്രപരമായ ജീവിതരീതിയാണെന്നും ലൈംഗിക ന്യൂനപക്ഷത്തിന് സമൂഹത്തിൽ അവരുടെ സ്വകാര്യതയ്‌ക്ക് ഇടം ലഭിക്കണമെന്നും ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. മാത്രമല്ല സമൂഹത്തിന്റെ ഭാഗമാണെന്ന് തോന്നുകയും വേണമെന്ന് കൂട്ടിച്ചേർത്തിരുന്നു.