ഹരീഷ് റാണയെ ഇന്ന് എയിംസിലേക്ക് മാറ്റിയേക്കും
പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രത്യേക സജ്ജീകരണങ്ങൾ
ന്യൂഡൽഹി: സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകിയതോടെ, ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി ഹരീഷ് റാണയെ ഇന്ന് വീട്ടിൽ നിന്ന് ഡൽഹി എയിംസിലേക്ക് മാറ്റിയേക്കും. വിധി വന്നതിനുപിന്നാലെ, എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രത്യേക സജ്ജീകരണങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. വേദന പരമാവധി കുറച്ച്, രോഗിയുടെ ആശ്വാസത്തിന് പ്രാധാന്യം നൽകുന്ന തരത്തിൽ പ്രത്യേക പദ്ധതി എയിംസ് അധികൃതർ ചർച്ച ചെയ്‌തുവെന്ന് അറിയുന്നു. അന്തസും ആശ്വാസവും നിലനിറുത്തിക്കൊണ്ടാകും ഭക്ഷണട്യൂബ് അടക്കം എല്ലാ മെഡിക്കൽ സംവിധാനങ്ങളും എടുത്തുമാറ്രുന്നത്. ശാന്തമായ അവസാന ദിനങ്ങൾ ഉറപ്പാക്കാനാണ് ശ്രമം. പാലിയേറ്രീവ് മെഡിക്കൽ സ്‌പെഷ്യലിസ്റ്റുകൾ, പ്രൈമറി ട്രീറ്റിംഗ് ഫിസിഷ്യൻസ്, നഴ്സുമാർ, ആശുപത്രി എത്തിക്‌സ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഈ പ്രക്രിയയിൽ പങ്കാളികളാകും. പിതാവ് അശോക് റാണ, മാതാവ് നിർമ്മല, സഹോദരൻ ആശിഷ് റാണ, സഹോദരി ഭാവനാ റാണ എന്നിവർക്ക് ഈ വൈകാരിക സാഹചര്യം മറികടക്കാൻ തുടർച്ചയായി കൗൺസിലിംഗ് നൽകും. രാജ്യത്തെ ആദ്യത്തെ ദയാമരണത്തിന് ജസ്റ്റിസ് ജെ.ബി. പർദിവാല, മലയാളി ജഡ്‌ജി കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നൽകിയത്. 12 വർഷം 6 മാസം 20 ദിനം. 4587 ദിവസമായി കോമയിലാണ് 32കാരനായ ഹരീഷ്.
നിർദ്ദേശം പാലിക്കും
ഹരീഷിന് ഒരുതരത്തിലുമുള്ള അസ്വസ്ഥതയുമുണ്ടാക്കരുതെന്ന് കോടതി നിർദ്ദേശമുണ്ട്. അദ്ദേഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും ചികിത്സ പിൻവലിക്കൽ മാനുഷിക രീതിയിലായിരിക്കണമെന്നും ഉത്തരവിട്ടു. രോഗിയെ ഉപേക്ഷിക്കുന്നുവെന്ന മട്ടിലാകരുത് ചികിത്സ പിൻവലിക്കൽ. മെഡിക്കൽ ഉപകരണങ്ങൾ മാറ്റുമ്പോഴും പാലിയേറ്റീവ് കെയർ പരിചരണം ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
പോരാടിയത് മലയാളി അഭിഭാഷക
ദയാമരണം ആവശ്യപ്പെട്ട് ഹരീഷ് റാണ, മാതാപിതാക്കൾ മുഖേനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അവർക്കു വേണ്ടി കോടതിയിൽ നിയമപോരാട്ടം നടത്തിയത് മലയാളി അഭിഭാഷക രശ്‌മി നന്ദകുമാർ. കൊല്ലം തേവള്ളി സ്വദേശിനിയാണ്. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ടി. നന്ദകുമാറിന്റെയും രമയുടെയും മകളാണ്. ഡൽഹി കക്കർഡൂമ ജില്ലാജഡ്‌ജി ശങ്കർ നാരായണനാണ് ഭർത്താവ്. മകൾ സ്വര മൂന്നാം ക്ലാസിൽ പഠിക്കുന്നു.