ജമ്മുകാശ്‌മീരിൽ അരക്ഷിതാവസ്ഥ: ഖാർഗെ
ന്യൂഡൽഹി: ജമ്മു കശ്മീരിൽ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ അക്രമം സംസ്ഥാനത്തെ അരക്ഷിതാവസ്ഥയുടെ തെളിവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭയിൽ ആരോപിച്ചു. കേന്ദ്ര സർക്കാർ ഭരണത്തിൻ കീഴിൽ ഇത്തരമൊരു സാഹചര്യം എങ്ങനെയുണ്ടായെന്നും അദ്ദേഹം ചോദിച്ചു.
ജമ്മുകാശ്‌മീരിന് സമ്പൂർണ സംസ്ഥാന പദവി പുന:സ്ഥാപിച്ചാലേ ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാകൂ. മതേതരത്വം, സോഷ്യലിസം, ദേശീയ ഐക്യം എന്നിവയ്ക്കായി നിലകൊള്ളുന്നവരെ ഭയത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷത്തിലേക്ക് തള്ളിവിടുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
തന്റെ ഇരിപ്പിടത്തിന് രാഷ്‌ട്രീയമില്ല: സി.പി. രാധാകൃഷ്‌ണൻ
താൻ ആർ.എസ്.എസ് അനുഭാവിയാണെന്നും എന്നാൽ തന്റെ പദവി ഏതെങ്കിലും പ്രത്യയശാസ്ത്രത്തിനോ പാർട്ടിക്കോ അതീതമാണെന്നും രാജ്യസഭാ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണൻ. രാധാകൃഷ്‌ണൻ പഴയ ആർ.എസ്.എസുകാരനാണെന്ന രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ കമന്റിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഞാൻ ആർ.എസ്.എസുകാരനാണ്, അതിൽ സംശയമില്ല, ഞാൻ ഒരിക്കലും അത് നിഷേധിക്കില്ല. പക്ഷേ ഈ കസേര രാഷ്‌ട്രീയത്തിന് അതീതമാണ്-രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി.