ലോക്‌സഭയിൽ വീണ്ടും ബിർള- രാഹുൽ പോര്
ന്യൂഡൽഹി: അവിശ്വാസ പ്രമേയം തള്ളിയതിനെ തുടർന്ന് സഭയിൽ തിരിച്ചെത്തിയ സ്‌പീക്കർ ഓം ബിർളയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ വീണ്ടും ഉടക്ക്. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ എപ്‌സ്റ്റീൻ ഫയൽ വിവാദം പരാമർശിച്ച രാഹുലിന്റെ പ്രസംഗം ഭരണപക്ഷം തടസപ്പെടുത്തി. പാർലമെന്റിലെ സംസാര സ്വാതന്ത്ര്യം ചട്ടങ്ങൾക്ക് വിധേയമാണെന്ന് മറക്കരുതെന്ന് സ്‌പീക്കർ ഓർമ്മപ്പെടുത്തി.
എണ്ണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട നോട്ടീസിൽ രാഹുലിനെ സംസാരിക്കാൻ അനുവദിച്ചപ്പോഴാണ് എപ്‌സ്റ്റീൻ ബന്ധം സൂചിപ്പിച്ചത്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന് യു.എസിന്റെ അനുമതി വേണമെന്നത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് രാഹുൽ പറഞ്ഞു. അതൊരു ഒത്തുതീർപ്പിന്റെ കടങ്കഥയാണെന്നും ഉത്തരം തേടുകയാണെന്നും പറഞ്ഞുകൊണ്ടാണ് പെട്രോളിയം മന്ത്രിക്ക് എപ്സ്റ്റീനുമായുള്ള ബന്ധം പരാമർശിച്ചത്.
നോട്ടീസിൽ നിന്ന് വ്യതിചലിക്കാനാകില്ലെന്ന് സ്‌പീക്കർ റൂളിംഗ് നൽകി. തന്റെ പരാമർശം എണ്ണ സുരക്ഷയുമായി ബന്ധപ്പെട്ടാണെന്നും കൈവശം ചില രേഖകളുണ്ടെന്നും രാഹുൽ പറഞ്ഞു. ഹർദീപ് സിംഗ് പുരിയുടെ മകൾക്ക് ജോർജ് സോറോസിൽ നിന്ന് പണം ലഭിച്ചെന്നും ആരോപിച്ചു. ബഹളം മൂർച്ഛിച്ചതോടെ രാഹുലിന്റെ പ്രസംഗം തടസപ്പെട്ടു. സ്‌പീക്കർ മന്ത്രിയെ മറുപടിക്കായി ക്ഷണിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി.
എപ്പോഴും എന്തും
പറയാനാകില്ല
പ്രതിപക്ഷ നേതാവിന് എപ്പോൾ വേണമെങ്കിലും ഇഷ്ടമുള്ളത് സംസാരിക്കാമെന്ന ധാരണ തെറ്റാണെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. പ്രതിപക്ഷാംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്യുന്നുവെന്ന ആരോപണവും തള്ളി. മൈക്കിന്റെ ബട്ടൺ തന്റെ കൈയിലല്ല. ചെയർ അനുമതി നൽകുന്ന അംഗങ്ങൾക്ക് സംസാരിക്കാൻ തടസമില്ല. അദ്ധ്യക്ഷന്റെ ഇരിപ്പിടം മഹത്തായ സ്ഥാപനത്തിന്റെ അന്തസ്സിന്റെ പ്രതീകമാണിത്. അത് പാലിക്കുകയാണ് തന്റെ ദൗത്യം.