കോൺഗ്രസിൽ അന്തിമഘട്ട ചർച്ചകൾ; കളം നിറഞ്ഞ് ബി.ജെപിയും സി.പി.ഐയും

Friday 13 March 2026 12:41 AM IST

തൃശൂർ: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലേക്ക് കടക്കമ്പോൾ തൃശൂർ മണ്ഡലത്തിൽ അവസാനപട്ടികയിലുള്ളത് മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, മുൻ മേയർ രാജൻ പല്ലൻ എന്നിവർ. സാമുദായിക പരിഗണനകൾ കണക്കിലെടുത്താകും അന്തിമ തീരുമാനം. സഭാ നേതൃത്വത്തിന്റെ പിന്തുണ രാജൻ പല്ലന് അനുകൂലമാണെന്ന സൂചനകളുണ്ട്. ടി.വി. ചന്ദ്രമോഹനായി മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ രംഗത്തുണ്ട്. ഡെപ്യൂട്ടി മേയർ എ. പ്രസാദിന്റെ പേരും ഉയരുന്നുണ്ട്. അതേസമയം ചാലക്കുടിയിൽ സിറ്റിംഗ് എം.എൽ.എ സനീഷ് കുമാർ ജോസഫും മണലൂരിൽ ടി.എൻ.പ്രതാപനും കൊടുങ്ങല്ലൂരിൽ ഒ.ജെ.ജനീഷും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.

കളത്തിലിറങ്ങി സി.പി.ഐ

സി.പി.ഐ സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു. ജില്ലയിലെ സി.പി.ഐ മത്സരിക്കുന്ന കൊടുങ്ങല്ലൂരിൽ വി.ആർ.സുനിൽ കുമാറും കൈപ്പമംഗലത്ത് കെ.കെ.വത്സരാജും നാട്ടികയിൽ ഗീത ഗോപിയും ഒല്ലൂരിൽ കെ.രാജനും പ്രചാരണ രംഗത്തുണ്ട്. സി.പി.എം സ്ഥാനാർത്ഥികളുടെ കാര്യത്തിലും തീരുമാനമായി. പ്രഖ്യാപനം ഉടൻ ഉണ്ടാകും.

പത്മജ സജീവം

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പത്മജ വേണഗോപാൽ തൃശൂർ മണ്ഡലത്തിൽ സജീവമായി. കഴിഞ്ഞ ദിവസം ബി.ജെ.പി ഓഫീസിലെത്തി ജില്ലാ നേതാക്കളുമായി ചർച്ച നടത്തി. മണലൂരിൽ അഡ്വ.കെ.കെ. അനീഷ് കുമാർ പ്രചാരണം ആരംഭിച്ചു. തൃശൂരിൽ കേന്ദ്രമന്ത്രി സരേഷ് ഗോപി ചുമരെഴുത്ത് നടത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.

ശ്രീശന്റെ കൺവെൻഷൻ

ബി.ജെ.പിക്ക് ഭീഷണിയായി മുൻ ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ട് മത്സര രംഗത്ത് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കൺവെൻഷൻ 15ന് ടൗൺ ഹാളിൽ നടക്കും.