അമേരിക്കൻ സൈനിക വിമാനം ഇറാഖിൽ തകർന്നുവീണു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ പിന്തുണയുള്ള സംഘം

Friday 13 March 2026 9:57 AM IST

ടെഹ്‌റാൻ: അമേരിക്കയുടെ സൈനിക വിമാനം ഇറാഖിൽ തകർന്നുവീണതായി യുഎസ് സെൻട്രൽ കമാൻഡ്. ഇന്ധനം നിറയ്‌ക്കാൻ ഉപയോഗിക്കുന്ന കെ സി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയിൽ തകർന്നുവീണത്. വെടിവയ്‌പ്പിലല്ല വിമാനം തകർന്നതെന്നാണ് യുഎസ് പറയുന്നത്. ജീവനക്കാരെക്കുറിച്ചുള്ല വിവരങ്ങളൊന്നും ലഭ്യമല്ല. രണ്ട് വിമാനങ്ങളാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണു. രണ്ടാമത്തേത് സുരക്ഷിതമായി നിലത്തിറക്കിയെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

എന്നാൽ, വിമാനം തകർന്നതിന്റെ ഉത്തരവാദിത്തം ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘം ഏറ്റെടുത്തു. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിമാനം വീഴ്‌ത്തുകയായിരുന്നു എന്നാണ് ഗ്രൂപ്പ് അവകാശപ്പെട്ടത്.

ഇതിനിടെ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിൽ ആശങ്ക രേഖപ്പെടുത്തി. മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ചരക്കുനീക്കത്തിനും ഇന്ത്യ മുൻഗണന നൽകുന്നതായും പെസെഷ്‌കിയാനെ മോദി അറിയിച്ചു. സമാധാന പക്ഷത്താണ് ഇന്ത്യ. നയതന്ത്രത്തിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ പോകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരോഗ്‌ചിയുമായി ഇതേക്കുറിച്ച് സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്.