മന്ത്രിക്ക് ആയുധം കൊണ്ടുള്ള പരിക്കില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് , ജയിൽ മോചിതരായ കെഎസ്‌യു പ്രവർത്തകർക്ക് സ്വീകരണം

Friday 13 March 2026 8:10 PM IST

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസിന് തിരിച്ചടി. മന്ത്രിയെ ആയുധം കൊണ്ട് ആക്രമിച്ചുവെന്ന വാദം മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ പൊളിഞ്ഞു. മന്ത്രിക്ക് ആയുധം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പരിക്ക് ഏറ്റതായി ജില്ലാ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ല. കഴുത്തിന്റെ വലതുഭാഗത്തും പുറകുവശത്തും ചെവിയുടെ പുറകിലും വലതുകൈമുട്ടിനും വേദനയുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം കേസിൽ ജാമ്യം ലഭിച്ച കെ.എസ്.യു പ്രവർത്തകർ ജയിൽ മോചിതരായി. ഇവരെ ജയിലിന് പുറത്ത് വൻസ്വീകരണം നൽകിയാണ് കെ.എസ്.യു സ്വീകരിച്ചത്. ഇന്നലെ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉച്ചകഴിഞ്ഞാണ് ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറിയത്. മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ആയുധം ഉപയോഗിച്ചതിന് തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടി അഞ്ച് കെ.എസ്.യു പ്രവർത്തകർക്കും ജാമ്യം അനുവദിച്ചത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ,​വി.വി. അക്ഷയ്,​ സി.എച്ച്. മുബാസ്,​ ബിതുൽ ബാലൻ,​ അഹമ്മദ് യാസിൻ എന്നിവരാണ് ജയിൽ മോചിതരായത് സ്പീക്കർ എ.എൻ. ഷംസീറിന്റെ തിരക്കഥയിൽ ഗൺമാന്റെ സംവിധാനത്തിൽ മന്ത്രി നിറഞ്ഞാടിയ സിനിമ പൊട്ടിപ്പാളീസായെന്ന് അതുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.