73കാരനെ കുടുക്കി പുതിയ തട്ടിപ്പ്: ''പണം നിക്ഷേപിച്ചില്ലെങ്കിൽ നഗ്നഫോട്ടോ പുറത്തുവിടും''
കൊച്ചി: നഗ്നചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന ഭീഷണിയിൽ ഭയന്ന്, ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ച 73കാരന് നഷ്ടമായത് 15.16 ലക്ഷം രൂപ! കടവന്ത്രയിൽ താമസിക്കുന്ന വൃദ്ധന്റെ പരാതിയിൽ അമേയ, ഗൗതം, ജഗൻ എന്നിവരെ പ്രതിചേർത്ത് കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. മൂവരും ഉത്തരേന്ത്യക്കാരാണ്. 2024 മാർച്ചിലാണ് 73കാരൻ തട്ടിപ്പിനിരയായത്.
വാട്‌സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പ് സംഘം ആദ്യം പരാതിക്കാരനെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച് ഓൺലൈൻ ട്രേഡിംഗിൽ ആകൃഷ്ടനാക്കി. വൻതുക ലാഭമുണ്ടാകുമെന്ന് വിശ്വസിച്ച 73കാരൻ, തട്ടിപ്പുകാർ നൽകിയ വെബ്സൈറ്റ് മുഖേന ട്രേഡിംഗ് സൈറ്റിൽ അംഗത്വമെടുത്തു. ആദ്യതവണ കുറച്ച് പണം നിക്ഷേപിച്ചു.
ലാഭമുണ്ടെന്ന് വെബ് സൈറ്റിൽ കാണിച്ചെങ്കിലും പണം പിൻവലിക്കാൻ സാധിച്ചില്ല. ഇതിനിടെ വീണ്ടും പണം നിക്ഷേപിക്കാൻ തട്ടിപ്പുകാരുടെ നിർദ്ദേശം വന്നു. കഴിയില്ലെന്ന് അറിയിച്ചതോടെയാണ് നഗ്നചിത്രങ്ങളും വീഡിയോകളും ബന്ധുക്കൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. തുടർന്ന് 73കാരൻ പലതവണയായി 15.16 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു.
തട്ടിപ്പ് നടന്നത് കഴിഞ്ഞ വർഷമാണെങ്കിലും കഴിഞ്ഞ ദിവസമാണ് 73കാരൻ പൊലീസിനെ സമീപിച്ചത്. പണം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മാസങ്ങൾ പിന്നിട്ടതിനാൽ പണം വീണ്ടെടുക്കൽ വെല്ലുവിളിയാണ്.
പ്രായമായ സമ്പന്നരെ നോട്ടമിടുന്നു
പണമൂറ്റാൻ പലയടവുകളും പയറ്റുന്ന സൈബർ തട്ടിപ്പ് സംഘങ്ങളുടെ ടാർജറ്റിൽ സമ്പന്ന വൃദ്ധന്മാർ. കൊച്ചിയിലും മറ്റും രജിസ്റ്റർചെയ്ത തട്ടിപ്പുകേസുകളിൽ ഇരയായവരിൽ ബഹുഭൂരിഭാഗം അറുപതുവയസിന് മുകളിലുള്ളവരാണ്. സൈബർ തട്ടിപ്പുകളെക്കുറിച്ച് ധാരണയില്ലാത്തതും ബാങ്ക് നിക്ഷേപം ഉറപ്പായിരിക്കുമെന്നതുമാണ് പ്രായമായവരെ നോട്ടമിടാൻ കാരണമെന്ന് സൈബർ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു.
തട്ടിപ്പിൽ വീഴാതിരിക്കാൻ
ഡി-മാറ്റ് അക്കൗണ്ട് ഉപയോഗിച്ചേ ട്രേഡിംഗ് നടത്താനാകൂ. ഇടനിലക്കാർക്ക് പണം നൽകിയുള്ള ട്രേഡിംഗ് സുരക്ഷിതമല്ല. സ്ഥാപനത്തിന് സെബിയുടെ അംഗീകാരമുണ്ടോയെന്നും പരിശോധിക്കണം. ട്രേഡിംഗ് പ്ലാറ്റ്ഫോമും പണം നിക്ഷേപിക്കാനുള്ള ആപ്പും വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ്.