കൊടുങ്ങല്ലൂർ ആർക്കൊപ്പം, തുടരുമോ പിടിച്ചെടുക്കുമോ..?

Saturday 14 March 2026 12:18 AM IST

  • ബി.ജെ.പിയുടെ ചിത്രം തെളിഞ്ഞിട്ടില്ല

തൃശൂർ: കൊടുങ്ങല്ലൂർ നിലനിറുത്താൻ സി.പി.ഐ സിറ്റിംഗ് എം.എൽ.എയെ രംഗത്തിറക്കുമ്പോൾ നേരിടാൻ കോൺഗ്രസ് പോരിനിറക്കുന്നത് യുവനേതാവിനെ. കഴിഞ്ഞ രണ്ടു തവണയും വിജയിച്ച വി.ആർ.സുനിൽകുമാറാണ് ഇടതു സ്ഥാനാർത്ഥിയെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജെനീഷാകും യു.ഡി.എഫ് സ്ഥാനാർത്ഥി. എത്രയും വേഗം പ്രഖ്യാപനമുണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. ബി.ജെ.പി സ്ഥാനാർത്ഥി ആരാകുമെന്നത് സംബന്ധിച്ച് ചിത്രം തെളിഞ്ഞിട്ടില്ല. അഡ്വ. ബി.ഗോപാലകൃഷ്ണന്റെയും എ.ആർ.ശ്രീകുമാറിന്റെയും പേരുകളാണ് പറഞ്ഞ് കേൾക്കുന്നത്. കഴിഞ്ഞ തവണ സന്തോഷ് ചെറാക്കുളമായിരുന്നു സ്ഥാനാർത്ഥി. 2011ൽ കോൺഗ്രസിലെ ടി.എൻ.പ്രതാപനായിരുന്നു വിജയിച്ചത്.

പഞ്ചായത്ത് ഫലം തുണയ്ക്കുമോ..?

കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയും പൊയ്യ, അന്നമനട, കുഴൂർ, മാള, പുത്തൻചിറ, വെള്ളാങ്കല്ലൂർ എന്നീ പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. ഇതിൽ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളായ മാള, പുത്തൻചിറ എന്നിവ എൽ.ഡി.എഫ് ഭരണത്തിലാണ്. പൊയ്യ, അന്നമനട, കുഴൂർ, വെള്ളാങ്കല്ലൂർ എന്നീ പഞ്ചായത്തുകൾ യു.ഡി.എഫ് ഭരണത്തിലാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ നിലപാട് നിയമസഭയിൽ തുണയ്ക്കുമോ കൈവിടുമോ എന്നതാണ് പാർട്ടികളുടെ ആശങ്ക.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടുനില

എൽ.ഡി.എഫ് വി.ആർ.സുനിൽകുമാർ 71,457

യു.ഡി.എഫ് എം.പി.ജാക്‌സൺ 47,564

എൻ.ഡി.എ സന്തോഷ് ചെറാക്കുളം 28,204

ഭൂരിപക്ഷം 23,893.