ക്ഷീരമേഖലയ്ക്ക് ദുരിതകാലം: കാലിത്തൊഴുത്തുകൾ കാലിയാകുന്നു..!
മാള: പാൽ വിറ്റുകിട്ടുന്ന വരുമാനം തുച്ഛം, കാലിത്തീറ്റയ്ക്ക് തീവില... പശുവളർത്തൽ ഉപേക്ഷിക്കേണ്ട ഗതികേടിൽ ചെറുകിട കർഷകർ. പാൽ സൊസൈറ്റികളിൽ നിന്ന് കർഷകന് ലഭിക്കുന്നത് ലിറ്ററിന് ശരാശരി 40 - 41 രൂപ മാത്രം. എന്നാൽ, ഇതേ പാലിന് വിപണിയിൽ 60 രൂപ ലഭിക്കും. കാലിത്തീറ്റയ്ക്കും വില കുത്തനെ കൂടിയതോടെ സ്ഥിതി വീണ്ടും വഷളായി. 2025ൽ ചാക്കിന് (50 കിലോ) 1250രൂപ ഉണ്ടായിരുന്ന കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1450 രൂപയാണ് വില. മറ്റ് ചെലവുകളും ജീവിതച്ചെലവുകളുമൊക്കെയായി നഷ്ടം സഹിച്ച് മടുത്തതോടെ പലരും സൊസൈറ്റികളെ ഒഴിവാക്കി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും നേരിട്ട് പാൽ വിതരണം ചെയ്തുതുടങ്ങി. തക്കതായ വരുമാനമില്ലായ്മ പുതുതലമുറയെ പശുവളർത്തലിൽ നിന്ന് അകറ്റുകയാണെന്ന് കർഷകർ പറയുന്നു. കൂടാതെ കനത്തചൂടും ഹൈബ്രിഡ് പശുക്കളുടെ പാൽ ഉൽപ്പാദനത്തെ ബാധിക്കുന്നുണ്ട്.
50 രൂപയെങ്കിലും കിട്ടണം
സൊസൈറ്റികളിൽ നിന്ന് ലഭിക്കുന്ന തുക വർദ്ധിപ്പിക്കണമെന്നാണ് ക്ഷീരകർഷകരുടെ പ്രധാന ആവശ്യം. ലിറ്ററിന് 50 രൂപയെങ്കിലും ലഭ്യമാക്കിയലേ നിലവിലുള്ള സ്ഥിതിയിൽ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂവെന്ന് ഇവർ പറയുന്നു. മാള മേഖലയിൽ മാള, വലിയപറമ്പ്, പൊയ്യ, പൂപ്പത്തി, മടത്തുംപടി, ഐരാണിക്കുളം, കുഴൂർ, എരവത്തൂർ, ആലമറ്റം, അന്നമനട, വടമ, പുത്തൻചിറ, വെള്ളൂർ തുടങ്ങിയ പ്രദേശങ്ങളിലായി 20 മുതൽ 28 വരെ ക്ഷീരസംഘങ്ങളുണ്ട്. അന്നമനട, കുഴൂർ എന്നിവിടങ്ങളിൽ നിന്നാണ് സൊസൈറ്റികളിലേക്ക് കൂടുതൽ പാലും എത്തുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, പശുക്കൾക്കുണ്ടാകുന്ന പുതിയ രോഗങ്ങൾ, കാലിത്തീറ്റയുടെ വിലവർദ്ധനവ്, കറവക്കൂലി എന്നിവ മൂലം ഡയറി ഫാമുകളും ലാഭകരമല്ലാത്ത അവസ്ഥയിലാണ്.
കാലിത്തീറ്റ സബ്‌സിഡിയും പാലിന് ഉചിതമായ വിലയും നൽകി സർക്കാർ കർഷകരെ സംരക്ഷിക്കണം.
ലാൽ അതിയാരത്ത്, വലിയപറമ്പിലെ ക്ഷീര കർഷകൻ.