ആർ.ടി.ഒ ജീവനക്കാരിയുടെ മരണം ജോലി സമ്മർദ്ദമെന്ന് ഭർത്താവ്, പീഡനമെന്ന് പൊലീസ്
കാട്ടാക്കട: തമ്പാനൂർ ആർ.ടി ഓഫീസിലെ ജീവനക്കാരി നെയ്യാർ ഡാം റിസർവോയറിൽ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പരസ്‌പര വിരുദ്ധമായ വാദങ്ങളുമായി ഭർത്താവും പൊലീസും. നേമം ആർ.എസ് നിവാസിൽ സലീഷിന്റെ ഭാര്യ ശരണ്യയാണ് (32) മരിച്ചത്.
മരണത്തിന് കാരണം ജോലിസ്ഥലത്തെ കടുത്ത മാനസിക സമ്മർദ്ദമാണെന്ന് ഭർത്താവ് സലീഷ് ആരോപിക്കുമ്പോൾ, ഭർത്താവിന്റെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകിട്ടോടെ നെയ്യാർ ഡാമിലെ മണിമേടയ്ക്ക് സമീപമാണ് ശരണ്യ ചാടിയത്. സുരക്ഷാഭിത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഫോണും പേഴ്സും ചെരിപ്പും കണ്ട സന്ദർശകൻ നെയ്യാർ ഡാം എ.ഇയെ വിവരമറിയിക്കുകയായിരുന്നു.
എ.ഇ പരിശോധന നടത്തുന്നതിനിടെ ശരണ്യയുടെ ഫോണിലേക്ക് സലീഷിന്റെ കാൾ വരികയും ഭാര്യ ഡാമിൽ ചാടുമെന്ന് പറഞ്ഞതായി അറിയിക്കുകയും ചെയ്‌തു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 11 മാസമായി തമ്പാനൂർ ആർ.ടി ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന ശരണ്യയ്ക്ക് അവിടെ കടുത്ത ജോലിഭാരം ഉണ്ടായിരുന്നതായി ഭർത്താവ് പറയുന്നു. എല്ലാ പേപ്പർ വർക്കുകളും ശരണ്യയെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് പതിവായിരുന്നു. സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയെങ്കിലും ഉന്നത ഉദ്യോഗസ്ഥർ നിരസിച്ചത് ശരണ്യയെ വിഷമത്തിലാക്കിയിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെ വെള്ളായണിയിൽ പോയ ശേഷം നെയ്യാർ ഡാമിലെത്തിയ ശരണ്യ, തന്നെ വിളിച്ച് "താൻ പോകുകയാണ്" എന്ന് പറഞ്ഞതായി സലീഷ് മൊഴി നൽകി. സലീഷ് മദ്യപിച്ചെത്തി ശരണ്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ശരണ്യ ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നതായും പൊലീസ് സൂചിപ്പിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.