ഹോപ്പില്ലാതെ ഹോട്ടൽ തൊഴിലാളികൾ

Saturday 14 March 2026 2:15 AM IST

കോട്ടയം: പാചക വാതക പ്രതിസന്ധിയിൽ ഹോട്ടലുകളും തട്ടുകടകളും പൂട്ടിത്തുടങ്ങിയതോടെ ജോലിയുടെ ഗ്യാസ് തീരുമോയെന്ന ആശങ്കയിലാണ് ജില്ലയിലെ രണ്ടായിരത്തിലേറെ തൊഴിലാളികൾ. അപ്രതീക്ഷിത തിരിച്ചടിയെത്തുടർന്ന് ഇവരിൽ പലർക്കും പണി നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതേസമയം തൊഴിലാളികളായ അന്യസംസ്ഥാനക്കാർ പലരും തിരികെ പോകാനൊരുങ്ങുന്നത് കാര്യങ്ങൾ പഴയപടിയായാലും തൊഴിലാളികളുടെ കുറവ് സൃഷ്‌ടിക്കുമോയെന്ന പേടി ഹോട്ടലുടമകളേയും വലയ്ക്കുന്നു. അന്യസംസ്ഥാന ങ്ങളിൽ നിന്നുള്ളവരാണ് ജില്ലയിലെ ഹോട്ടലുകളിലെ തൊഴിലാളികളിലേറെയും.

ഹോട്ടൽ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടു മാത്രം ജീവിക്കുന്ന സാധാരണ് കുടുംബങ്ങൾ വേറെയും. പ്രതിസന്ധി തുടർന്നാൽ ഒരാഴചയ്ക്കുള്ളിൽ മുഴുവൻ ഹോട്ടലുകളും അടയ്‌ക്കേണ്ട അവസ്ഥയാണെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.

പാചക്കാർ മുതൽ സെക്യൂരിറ്റിമാർ വരെ പാചകക്കാരും ക്ളീനിംഗ് സ്റ്റാഫും സെക്യൂരിറ്റിമാരും ഉൾപ്പെടെ ശരാശരി 25ഓളം ജീവനക്കാരുടെ വരുമാനമാണ് ഹോട്ടൽ വ്യവസായം. ഏറ്റവും ചെറിയ ഹോട്ടലിൽ പോലും മൂന്ന് പേർ വേണം. ഇതിനൊപ്പം ഹോട്ടൽ മേഖലയെ ആശ്രയിക്കുന്ന പച്ചക്കറി, പലചരക്കു കടകൾ, ഇറച്ചി, മീൻ വ്യാപാര കേന്ദ്രങ്ങളിലേക്കും തൊഴിൽ നഷ്ടം ബാധിക്കും. പ്രതിസന്ധി എന്നവസാനിക്കുമെന്നതിൽ വ്യക്തതയില്ലാത്തതിനാൽ ഇക്കാലയളവ് മുഴുവൻ എല്ലാവർക്കും ശമ്പളം നൽകാനും മിക്ക ഹോട്ടലുടമകൾക്കും കഴിയില്ല.

അണയാത്ത ആശങ്ക

ഹോട്ടൽ തൊഴിലാളികളിൽ ഭൂരിഭാഗവും അന്യസംസ്ഥാനതൊഴിലാളികൾ

നാട്ടിലേയ്ക്ക് മടങ്ങിയാൽ ഇവർ തിരികെയെത്തുന്നകാര്യത്തിൽ ഉറപ്പില്ല

തൊഴിലാളികളെ സ്വന്തം ചെലവിൽ പാർപ്പിക്കുന്നതിലും ബുദ്ധിമുട്ട്

ഭൂരിഭാഗം ഹോട്ടലുകളും വാടക കെട്ടിടങ്ങളിൽ

 ഹോട്ടൽ അടച്ചിടുമ്പോഴും വാടക കൊടുക്കണം

 ബേക്കറികളും പ്രതിസന്ധിയിൽ, ബോർമാ തൊഴിലാളികളും

അസോസിയേഷനിൽ അംഗത്വമുള്ളത് 1156 ഹോട്ടലുകൾ

പൂട്ടിയത് 109

ചൈനീസ് വിഭവങ്ങളടക്കം ഉടനെ അവസാനിപ്പിക്കും. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ എല്ലാ ഹോട്ടലുകളും പൂട്ടേണ്ടിവരും

ഫിലിപ്പ് കുട്ടി, ജില്ലാ പ്രസിഡന്റ്, കേരളാ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

.